ഭാര്യയും ഭര്ത്താവും തമ്മിലുണ്ടായ തർക്കം ഒടുവിൽ നടുറോഡിൽ വലിയ നാടകീയ രംഗങ്ങൾക്ക് വഴിമാറി.മധ്യപ്രദേശിലെ ഛത്തർപൂരിൽ ആർ.ടി.ഒ ഓഫീസിന് സമീപമുള്ള തിരക്കേറിയ റോഡിൽ വെച്ച് യുവതി ഭർത്താവിനെ ചീത്തവിളിക്കുകയും മുഖത്തടിക്കുകയും ചെയ്തതാണ് സംഭവത്തിന് ആധാരം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. അത് പെട്ടെന്ന് തന്നെ പൊതുമധ്യത്തിലെ അടിപിടിയായി മാറുകയും ചെയ്യുകയായിരുന്നു.
വൈറൽ വീഡിയോയിൽ, യുവതി ഭർത്താവിന്റെ ഇരു കൈകളും പിടിച്ച് മാറ്റിക്കൊണ്ട് റോഡിന് നടുവിൽ വെച്ച് നിരന്തരം മുഖത്തടിക്കുന്നതും ചീത്തവിളിക്കുന്നതും കാണാം. ഈ സമയം വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടുകയും പലരും തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഈ ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. യുവതി മർദ്ദനം തുടരുമ്പോഴും ഭർത്താവ് സ്വയം പ്രതിരോധിക്കാൻ മാത്രമാണ് ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തർക്കത്തിനിടയിൽ ഭർത്താവ് കരഞ്ഞുകൊണ്ട് തടിച്ചുകൂടിയ ആളുകളോട് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. താൻ ഇതിനെതിരെ പ്രതികരിച്ചാൽ എല്ലാവരും തന്നെ കുറ്റപ്പെടുത്തുമെന്നും പൊലീസിൽ ഏൽപ്പിക്കുമെന്നുമാണ് അയാൾ പറയുന്നത്. റോഡിലെ ഈ വഴക്ക് കാരണം പ്രദേശത്ത് വലിയ രീതിയിൽ ഗതാഗത തടസ്സവും ബഹളവുമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ട്രാഫിക് പൊലീസ് ഇടപെട്ടാണ് ദമ്പതികളെ പിടിച്ചുമാറ്റിയത്. പൊതുറോഡിൽ വെച്ച് വഴക്കുണ്ടാക്കരുതെന്ന് പൊലീസ് യുവതിക്ക് നിർദ്ദേശം നൽകി.
പൊലീസ് വന്നിട്ടും യുവതിയുടെ ദേഷ്യം അടങ്ങിയിരുന്നില്ല. പിന്നീട് ഇവർ ഭർത്താവിനൊപ്പം അവിടെനിന്നും പോയി. അവിടെയുണ്ടായിരുന്ന ചിലർ പൊലീസിന്റെ അടിയന്തര സഹായ നമ്പറായ 112-ൽ വിളിക്കാൻ നിർദ്ദേശിച്ചെങ്കിലും, നിലവിൽ ഇരുഭാഗത്തുനിന്നും സ്റ്റേഷനിൽ പരാതിയൊന്നും നൽകിയിട്ടില്ല. ദേവ് ചൗരസ്യ, സുമൻ ചൗരസ്യ എന്നിവരാണ് ഈ ദമ്പതികൾ. ആഗ്രയിൽ നിന്നും ജോലിയുടെ ഭാഗമായി ഛത്തർപൂരിൽ എത്തിയതായിരുന്നു ഇവർ. സംഭവം നടക്കുമ്പോൾ ഇവരുടെ ചെറിയ കുട്ടിയും കൂടെയുണ്ടായിരുന്നു.




