സീൽ ചെയ്ത തംസ് അപ്പ് കുപ്പിയിൽ ചത്ത ഗൗളിയെ കണ്ടെത്തിയതായി അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. കുപ്പിയ്ക്കുള്ളിൽ അസ്വാഭാവികമായി എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടപ്പോള്‍, പാനീയം ഒരു പാത്രത്തിലേക്ക് ഒഴിക്കുമ്പോഴാണ് ചത്ത ഗൗളിയെ കണ്ടത്. ഫ്രീപ്രസ് ജേര്‍ണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി. എന്നാൽ ഈ സംഭവം എവിടെയാണ് നടന്നതെന്നോ വീഡിയോയുടെ വിശ്വാസ്യതയോ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഉപഭോക്താവ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകിയോ എന്ന കാര്യത്തിലും വ്യക്തതയില്ല.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ, സമാനമായ മറ്റൊരു സംഭവത്തിൽ ട്രെയിനിൽ വിളമ്പിയ മുട്ട ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. എസി കോച്ചിലെ യാത്രക്കാരൻ ഇതിനെക്കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോൾ, അവർ അത് ഗൗരവമായി എടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. പുറത്തുനിന്നുള്ള വെണ്ടർമാരാണ് ഭക്ഷണം നൽകുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വത്തെയും കുറിച്ച് ഇത്തരം സംഭവങ്ങൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്.




