അസമിലെ ഒരു വിവാഹച്ചടങ്ങിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന മനോരഞ്ജൻ എന്നയാള് അവിചാരിതമായി ഒരു വിവാഹപ്പന്തലിൽ എത്തിയതായിരുന്നു സംഭവം. അവിടെയെത്തിയ അദ്ദേഹം മറ്റ് അതിഥികൾക്കൊപ്പം ശാന്തനായി ഇരുന്ന് സദ്യ കഴിച്ചു. അദ്ദേഹത്തെ മാറ്റിനിർത്താനോ പുറത്താക്കാനോ ശ്രമിക്കാതെ, വിവാഹവീട്ടുകാർ സ്നേഹത്തോടെ സ്വീകരിക്കുകയും മറ്റുള്ളവർക്കൊപ്പം ഭക്ഷണം നൽകുകയും ചെയ്തു. വീട്ടുകാരുടെ ഈ കാരുണ്യം നിറഞ്ഞ പെരുമാറ്റം ഇന്റർനെറ്റിൽ വലിയ പ്രശംസ പിടിച്ചുപറ്റി.
എന്നാൽ അവിടെനിന്നും ഇറങ്ങുന്നതിന് തൊട്ടുമുമ്പ് മനോരഞ്ജൻ ചെയ്ത കാര്യമാണ് ലക്ഷക്കണക്കിന് ആളുകളുടെ മനസ്സ് നിറച്ചത്. തന്റെ കീറിയ പോക്കറ്റിൽ നിന്നും മടങ്ങിപ്പഴകിയ ഒരു പത്തു രൂപയുടെ നോട്ട് എടുത്ത് അദ്ദേഹം വധുവിന് കല്ല്യാണ സമ്മാനമായി നൽകി. തന്റെ കൈയിൽ ഒന്നുമില്ലാതിരുന്നിട്ടും, പുതുതായി വിവാഹിതരായ ദമ്പതികൾക്ക് തന്റെ വകയായി ഒരു അനുഗ്രഹം നൽകാൻ അദ്ദേഹം കാണിച്ച ആ മനസ്സ് വലിയൊരു സന്ദേശമാണ് നൽകുന്നത്. ഈ വൈകാരിക നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും, വിവാഹങ്ങൾക്ക് ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങളേക്കാൾ എത്രയോ മൂല്യമുള്ളതാണ് ആ പത്തു രൂപയെന്ന് ആളുകൾ കുറിക്കുകയും ചെയ്തു.
കാരുണ്യവും ഉദാരമനസ്കതയും അളക്കേണ്ടത് പണത്തിന്റെ വലിപ്പം നോക്കിയല്ല, മറിച്ച് നൽകുന്ന ആളുടെ നല്ല ഉദ്ദേശ്യം നോക്കിയാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു. സ്വന്തം ദാരിദ്ര്യത്തിനിടയിലും തന്റെ കൈയിലുള്ളതെല്ലാം നൽകാൻ കാണിച്ച ആ മനസ്സ് ദശലക്ഷം ഡോളറിനേക്കാൾ വിലമതിപ്പുള്ളതാണെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു. വധുവിന് വേറെയും വലിയ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടാകാമെങ്കിലും, ഈ പത്തു രൂപയായിരിക്കും അവരുടെ മനസ്സിൽ എന്നും നിലനിൽക്കുക. അപരിചിതനായ ഒരാളല്ല, മറിച്ച് ഒരു മാലാഖയാണ് അവിടെയെത്തിയതെന്നാണ് ആളുകൾ ഇതിനോട് പ്രതികരിച്ചത്. ആഡംബര വിവാഹങ്ങൾ പലപ്പോഴും വിലകൂടിയ സമ്മാനങ്ങളുടെ പേരിൽ ഓർമ്മിക്കപ്പെടുമ്പോൾ, മനോരഞ്ജൻ നൽകിയ ഈ ചെറിയ സമ്മാനം വലിയൊരു സ്നേഹത്തിന്റെ പ്രതീകമായി മാറി.




