Featured Spotlight

പിണറായിയെ ‘പിന്നിലാക്കിയ’ അബ്ദുൽ റഷീദ് ആരാണ് ? അന്ന് തളിപ്പറമ്പില്‍ ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയാക്കി

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടം മണ്ഡലത്തിൽ എൽഡിഎഫ് പിന്നിലായി എന്ന ‘ബ്രേക്കിങ് ന്യൂസ്’ മാധ്യമങ്ങളിൽ നിറഞ്ഞത് ഏവരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. സിപിഎമ്മിന് ഇത്രയേറെ സ്വാധീനമുള്ള ഒരു മണ്ഡലത്തിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ഏഴെണ്ണവും എൽഡിഎഫ് ഭരിക്കുമ്പോൾ കടമ്പൂർ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. എന്നാൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയെ പിന്നിലാക്കി യുഡിഎഫ് മുന്നിലെത്തിയത് വലിയ വാർത്തയായി മാറി. ഈ അപ്രതീക്ഷിത മുന്നേറ്റത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദിനെക്കുറിച്ച് രാഷ്ട്രീയ ലോകം കൂടുതൽ ചർച്ച ചെയ്യാൻ തുടങ്ങിയത്.

എന്നാൽ റഷീദിന്റെ മുൻകാല പ്രവർത്തനങ്ങൾ അറിയുന്നവർക്ക് ഇതൊരു വലിയ അത്ഭുതമല്ല. 2021-ൽ തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ മത്സരിച്ചപ്പോൾ, എൽഡിഎഫിന്റെ വൻ ഭൂരിപക്ഷം പകുതിയോളം കുറയ്ക്കാൻ റഷീദിന് സാധിച്ചിരുന്നു. അന്ന് ഇടതുതരംഗത്തിനിടയിലും യുഡിഎഫിന്റെ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിച്ച അദ്ദേഹം ഒരു ‘സ്റ്റാർ കാൻഡിഡേറ്റ്’ ആയി മാറിയിരുന്നു.

ഇത്തവണ തളിപ്പറമ്പിൽ തന്നെ മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതോടെയാണ് അബ്ദുൽ റഷീദ് ധർമടത്ത് സ്ഥാനാർഥിയായത്. പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ അദ്ദേഹം വലിയ ആത്മവിശ്വാസത്തിലായിരുന്നു. ബാലജനവേദിയിലൂടെയും കെഎസ്‌യുവിലൂടെയും പൊതുരംഗത്തെത്തിയ റഷീദ് ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി അംഗങ്ങളിൽ ഒരാളാണ്.

ധർമടം പലയാട് ക്യാംപസിൽ നിയമപഠനം നടത്തുമ്പോൾ സുരക്ഷാ ഭീഷണിയെത്തുടർന്ന് പോലീസ് കാവലിൽ പഠിക്കേണ്ടി വന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്. നിലവിൽ ധർമടത്തെ സ്ഥിരതാമസക്കാരൻ കൂടിയായ റഷീദ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും സജീവ സാന്നിധ്യമായിരുന്നു.