Crime

യുവതിക്കു നേരേ ലൈംഗികാതിക്രമം; അക്രമികൾക്ക് നേരെ മലയാളി വെടിയുതിർത്തു; ഒരാൾ മരിച്ചു

മുംബൈയിൽ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഘത്തിനു നേരെ മലയാളി വെടിയുതിർത്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയുണ്ടായ സംഭവത്തിൽ കരസേനയിലെ മുൻ ഉദ്യോഗസ്ഥനായ ജയൻ ശിവാനന്ദൻ നായരെ (51) പോലീസ് അറസ്റ്റ് ചെയ്തു.

വെടിയേറ്റ അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. താൻ സഹോദരിയെപ്പോലെ കരുതുന്ന യുവതിയെ ഇവർ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് താൻ ഇടപെട്ടതെന്നാണ് ജയൻ പോലീസിന് നൽകിയ മൊഴി.

യുവതിയെ ഈ മൂവർസംഘം ദീർഘകാലമായി പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. പലതവണ ലൈംഗികമായി അധിക്ഷേപിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് യുവതി ജയനോട് പരാതിപ്പെട്ടിരുന്നു. ഇന്നലെ രാവിലെ മുബ്രയിലെ ബിസ്‌മില്ലാ ചാളിൽ വെച്ച് സംഘം യുവതിയെ ആക്രമിക്കാൻ തുനിഞ്ഞതോടെ, വീട്ടിൽ നിന്ന് തോക്കുമായെത്തിയ ജയൻ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ജയന്റെ തോക്ക് കസ്റ്റഡിയിലെടുത്തു.