Crime

ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ കസ്‌റ്റഡിയിലായ മരട്‌ അനീഷ്‌ റിമാന്‍ഡില്‍ ,തമിഴ്‌നാട്‌ പോലീസിനു കൈമാറും

കുപ്രസിദ്ധ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷ്‌ റിമാന്‍ഡില്‍. പോലീസിനെ ഭീഷണിപ്പെടുത്തിയയതിനു സെന്‍ട്രല്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു മരട്‌ അനീഷിനെ റിമാന്‍ഡ്‌ ചെയ്‌തത്‌. ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ മുളവുകാട്‌ പോലീസ്‌ അനീഷിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി സമന്‍സ്‌ അയച്ചിട്ടും അനീഷ്‌ കോടതിയില്‍ ഹജാരായിരുന്നില്ല. തുടര്‍ന്ന്‌ കോടതി അറസ്‌റ്റ്‌ വാറന്‍ഡ്‌ പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണു അനീഷ്‌ പോലീസിന്റെ പിടിയിലാകുന്നത്‌.
അതേസമയം മരട്‌ അനീഷിനെ അന്വേഷിച്ച്‌ തമിഴ്‌നാട്‌ പോലീസ്‌ സംഘവും കൊച്ചിയില്‍ എത്തിയിട്ടുണ്ട്‌. അഞ്ചുമാസം മുമ്പ്‌ വാഹനത്തില്‍ ഒരു സംഘം കൊണ്ടുവന്ന സ്വര്‍ണം തടഞ്ഞുവച്ചു പിടിച്ചെടുത്ത കേസില്‍ അനീഷ്‌ പ്രതിയായിരുന്നു. ചാവടി എന്ന സ്‌ഥലത്തു വച്ചാണ്‌ അനീഷ്‌ സ്വര്‍ണകവര്‍ച്ച നടത്തിയത്‌.
ഒളിവിലായിരുന്ന്‌ അനീഷിനെ അന്വേഷിച്ച്‌ തമിഴ്‌നാട്‌ പോലീസ്‌ കേരളത്തിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അനീഷ്‌ കസ്‌റ്റഡിയിലായ വിവരം കേരള പോലീസ്‌ തമിഴ്‌നാട്‌ പോലീസിനു കൈമാറുകയായിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ്‌ തമിഴ്‌നാട്‌ പോലീസ്‌ സംഘം കൊച്ചിയില്‍ എത്തിയിരിക്കുന്നത്‌. അനീഷിനെ കസ്‌റ്റഡിയില്‍ എടുക്കാനുള്ള അപേക്ഷ തമിഴ്‌നാട്‌ പോലീസ്‌ കോടതിയില്‍ സമര്‍പ്പിക്കും.
ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടി എത്തിയപ്പോഴാണ്‌ അനീഷിനെ കസ്‌റ്റഡിയില്‍ എടുത്തത്‌. ഹണി ട്രാപ്പ്‌ കേസിലെ പ്രതിയായ യുവതിയെ അറസ്‌റ്റ്‌ ചെയ്യാന്‍ എത്തിയപ്പോള്‍ അവിടെ അനീഷുമുണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണു മരട്‌ അനീഷ്‌. കൊച്ചി കേന്ദ്രീകരിച്ചുള്ള വന്‍ ഗുണ്ടാ സംഘത്തിന്റെ തലവനാണ്‌. നേരത്തെയും പല തവണ മരട്‌ അനീഷ്‌ പിടിയിലായിരുന്നു. കുഴല്‍പ്പണം, മയക്കുമരുന്ന്‌ കടത്ത്‌, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങിയ കേസുകളാണ്‌ ഇയാള്‍ക്കെതിരേയുണ്ടായിരുന്നത്‌.