Featured Good News

പെൻഷൻ കാശുകൊണ്ട് 400 കുരങ്ങന്മാർക്ക് അന്നം; ഈ 77-കാരി റിട്ട. പോലീസ് ഓഫീസറാണ് യഥാർത്ഥ ഹീറോ!

വിരമിച്ച ശേഷമുള്ള ജീവിതം സ്വന്തം കാര്യങ്ങൾക്കായി മാറ്റിവെക്കുന്നവരിൽ നിന്നും വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ഒരു എഴുപത്തിയാറുകാരി തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്. മധുര സ്വദേശിയായ മാലതി എന്ന മുൻ പോലീസ് ഉദ്യോഗസ്ഥയാണ് തന്റെ പെൻഷൻ തുകയുടെ ഭൂരിഭാഗവും തിരുപ്പറൻകുണ്ഡ്രത്തിലെ കുരങ്ങുകളെ സംരക്ഷിക്കുന്നതിനായി മാറ്റിവെക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തോളമായി അവർ ഈ കാരുണ്യപ്രവർത്തി തുടർന്നുപോരുന്നു.

ഓരോ ശനിയാഴ്ചയും ഉച്ചകഴിയുമ്പോൾ ഇവിടുത്തെ ക്ഷേത്രപരിസരങ്ങളിലും ചുറ്റുമുള്ള കുന്നുകളിലുമായി നൂറുകണക്കിന് കുരങ്ങുകളാണ് മാലതിയുടെ വരവും കാത്ത് ഒത്തുകൂടുന്നത്. മൃഗങ്ങളുമായി അവർ ഉണ്ടാക്കിയെടുത്ത ഈ അപൂർവ്വ സൗഹൃദം നാട്ടുകാർക്ക് ഇപ്പോൾ ഒരു മനോഹരമായ കാഴ്ചയാണ്.

എപ്പോഴും ജനസേവനത്തിൽ താല്പര്യമുള്ള ആളായിരുന്നു മാലതി. 2010-ൽ വിരമിക്കുന്നതിന് മുൻപ് ഗാന്ധിഗ്രാം സർവകലാശാലയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറായും കൊടൈക്കനാലിലെ ഒരു അന്താരാഷ്ട്ര സ്കൂളിൽ അധ്യാപികയായും അവർ ജോലി ചെയ്തിട്ടുണ്ട്. കൂടാതെ 33 വർഷം തമിഴ്‌നാട് പോലീസ് വകുപ്പിലും അവർ സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷമാണ് അവർ മൃഗസംരക്ഷണത്തിലേക്ക് ശ്രദ്ധ തിരിച്ചത്. 2015-ഓടെ തിരുപ്പറൻകുണ്ഡ്രം മുരുകൻ ക്ഷേത്രത്തിലും സമീപത്തെ കാട്ടുപ്രദേശങ്ങളിലും ജീവിക്കുന്ന കുരങ്ങുകൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.

കുന്നുകളിലും കാടുകളിലും കഴിയുന്ന ഈ കുരങ്ങുകൾക്ക് ദിവസവും ഭക്ഷണം കണ്ടെത്തുക പ്രയാസമാണെന്നും, അത് കണ്ടാണ് താൻ അവയ്ക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതെന്നും മാലതി പറയുന്നു. ആദ്യമൊക്കെ എല്ലാ ദിവസവും വന്നിരുന്നെങ്കിലും ഇപ്പോൾ 76 വയസ്സായതിനാലും ആരോഗ്യപ്രശ്നങ്ങളാൽ ഒരുപാട് ദൂരം നടക്കാൻ കഴിയാത്തതിനാലും എല്ലാ ശനിയാഴ്ചകളിലും എത്തിയാണ് ഈ സേവനം തുടരുന്നത്.

പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മറന്ന് തിരുപ്പറൻകുണ്ഡ്രം മുരുകൻ ക്ഷേത്രം, ശരവണ പൊയ്ക തുടങ്ങി ആറോളം സ്ഥലങ്ങളിലാണ് അവർ ഭക്ഷണം എത്തിക്കുന്നത്. മാലതിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ കുരങ്ങുകൾ ഓടിയെത്തും. ഏകദേശം 350-ലധികം കുരങ്ങുകൾ ഈ ഭാഗങ്ങളിലായുണ്ട്. ചിലയിടങ്ങളിൽ ഒരേസമയം അമ്പതും നൂറ്റമ്പതും കുരങ്ങുകൾ വരെ ഇവരുടെ അടുക്കലേക്ക് വരാറുണ്ട്. കുട്ടി കുരങ്ങുകൾ മുതൽ വലിയവ വരെ ഈ കൂട്ടത്തിലുണ്ടാകും.

വർഷങ്ങളായുള്ള ഈ പരിചയം കൊണ്ട് കുരങ്ങുകൾക്ക് അവരിൽ വലിയ വിശ്വാസമാണ്. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് തനിക്ക് വലിയ മാനസിക സന്തോഷവും സമാധാനവും നൽകുന്നുണ്ടെന്ന് മാലതി പറയുന്നു. അവയുടെ സ്നേഹവും വിശ്വാസവും തന്റെ ജീവിതത്തിന് വലിയൊരു അർത്ഥം നൽകുന്നുണ്ടെന്നും, ശാരീരികമായി കഴിയുന്നത്ര കാലം, ജീവിതത്തിന്റെ അവസാനം വരെ ഈ സേവനം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *