വിവാഹത്തിന്റെ തലേന്ന് യുവതിയും മാതാപിതാക്കളും വീടിനുള്ളിൽ ജീവനൊടുക്കി. കർണാടകയിലെ മൈസൂരു ജില്ലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 21 വയസ്സുകാരിയായ രക്ഷിത, മാതാപിതാക്കളായ ശിവണ്ണ (50), നാഗരത്ന (45) എന്നിവരെയാണ് ഉള്ളിൽ വിഷം ചെന്ന നിലയിൽ മരിച്ചതായി കണ്ടെത്തിയത്. ടി. നരസിപുര താലൂക്കിലുള്ള ഇവരുടെ വീട്ടിൽ വിവാഹത്തിരക്കുകൾ നടക്കുന്നതിനിടയിലും കുടുംബം വലിയ മാനസിക വിഷമത്തിലായിരുന്നു എന്ന് പോലീസ് പറയുന്നു.
നാട്ടുകാരനായ ഉല്ലാസ് ഗൗഡ എന്ന യുവാവിൽ നിന്നുള്ള നിരന്തരമായ ഭീഷണിയാണ് ഇവരെ ഈ ചുവടിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. രക്ഷിതയെ വിവാഹം കഴിക്കാൻ ഉല്ലാസിന് താല്പര്യമുണ്ടായിരുന്നെങ്കിലും പെൺകുട്ടിയുടെ കുടുംബം ഇത് സമ്മതിച്ചിരുന്നില്ല. പിന്നീട് മറ്റൊരാളുമായി രക്ഷിതയുടെ വിവാഹം ഉറപ്പിച്ചതോടെ, യുവതിയെക്കുറിച്ച് മോശം കഥകൾ പ്രചരിപ്പിക്കാനും പ്രതിശ്രുത വരന് മോശം സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കാനും ഇയാൾ തുടങ്ങി.
ഈ വിവാഹം എങ്ങനെയെങ്കിലും മുടക്കാനുള്ള യുവാവിന്റെ ക്രൂരമായ ശ്രമങ്ങളാണ് ഒടുവിൽ ഈ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണമായത്. സംഭവസ്ഥലത്തെത്തിയ ടി. നരസിപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പും ഫോൺ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് പ്രതിയെ ഉടൻ തന്നെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.




