ഹരിയാനയിലെ കർണാലിൽ റോഡപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ സ്ത്രീക്ക് സമയോചിതമായ ഇടപെടലിലൂടെയും പ്രാഥമിക ശുശ്രൂഷയിലൂടെയും ജീവൻ തിരികെ നൽകി നഴ്സിംഗ് വിദ്യാർത്ഥിനി. ഹരിയാന റോഡ്‌വേസ് ബസ് ഇടിച്ചാണ് സ്ത്രീക്ക് അപകടമുണ്ടായതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സ്ത്രീക്ക് ഹൃദയാഘാതം ഉണ്ടാവുകയും അവർ പൂർണ്ണമായും അബോധാവസ്ഥയിലാവുകയുമായിരുന്നു.
ഈ സമയത്താണ് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സോനാക്ഷി എന്ന നഴ്സിംഗ് വിദ്യാർത്ഥിനി റോഡരികിൽ ബോധമില്ലാതെ കിടക്കുന്ന സ്ത്രീയെ കണ്ടത്. ആംബുലൻസിനായി കാത്തുനിൽക്കാതെ സോനാക്ഷി ഉടൻ തന്നെ അവർക്ക് സി.പി.ആർ (CPR – കൃത്രിമ ശ്വാസോച്ഛ്വാസവും നെഞ്ചിൽ അമർത്തിയുള്ള പരിചരണവും) നൽകാൻ ആരംഭിച്ചു. കൂടിനിന്നവരോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെടുന്നതിനൊപ്പം രണ്ടു മിനിറ്റോളം സോനാക്ഷി തുടർച്ചയായി നെഞ്ചിൽ അമർത്തിക്കൊണ്ടിരുന്നു. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
സോനാക്ഷിയുടെ നിരന്തരമായ ശ്രമത്തിനൊടുവിൽ സ്ത്രീയുടെ നാഡിമിടിപ്പ് തിരിച്ചുകിട്ടി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ആംബുലൻസ് എത്താതിരുന്നതിനെ തുടർന്ന്, സോനാക്ഷി വഴിപോകുകയായിരുന്ന മറ്റൊരു വാഹനം കൈകാണിച്ച് നിർത്തി സ്ത്രീയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കുന്നത് വരെയും പരിചരണം തടസ്സപ്പെടാതിരിക്കാൻ യാത്രാമധ്യേയും സോനാക്ഷി സി.പി.ആർ നൽകുന്നത് തുടർന്നു.
നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ഈ ധീരമായ ഇടപെടലിന് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സി.പി.ആർ പരിശീലനം എത്രത്തോളം പ്രധാനമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




