Featured Oddly News

വിമാനത്തിൻ്റെ ജനാലയിലൂടെ ആർട്ടെമിസ് II വിക്ഷേപണത്തിന്റെ അത്ഭുത വീഡിയോ! കയ്യടിച്ച് നാസ, ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന നിമിഷം

ബുധനാഴ്ച (ഏപ്രിൽ 1) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നാസയുടെ ആർട്ടെമിസ് II മിഷൻ വിജയകരമായി വിക്ഷേപിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ വിക്ഷേപണം തത്സമയം കണ്ടപ്പോൾ, യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ ഒരു യാത്രക്കാരി ആകാശത്തുനിന്ന് പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച് കുതിച്ചുയരുന്ന നാസയുടെ എസ്.എൽ.എസ് റോക്കറ്റിന്റെ ദൃശ്യങ്ങൾ വിമാനത്തിന്റെ ജാലകത്തിലൂടെയാണ് കിം എന്ന യാത്രക്കാരി പകർത്തിയത്.

“ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവം” എന്നാണ് കിം ഈ ദൃശ്യങ്ങളെ വിശേഷിപ്പിച്ചത്. വിക്ഷേപണം കാണുന്നതിനായി വിമാനത്തിന്റെ പാതയിൽ ചെറിയ മാറ്റം വരുത്താൻ അനുവദിച്ച യുണൈറ്റഡ് എയർലൈൻസിന് അവർ നന്ദി പറയുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം നാല് കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വിക്ഷേപണത്തിന്റെ ആവേശം പങ്കുവെച്ചുകൊണ്ട് നാസയുടെ ഔദ്യോഗിക പേജും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. “ഇതിനെയാണ് ഫസ്റ്റ് ക്ലാസ് വ്യൂ എന്ന് വിളിക്കുന്നത്” എന്നാണ് നാസ കുറിച്ചത്. വിമാനത്തിൽ ഇരുന്നുകൊണ്ട് ഇത്തരം ഒരു കാഴ്ച കാണാൻ കഴിഞ്ഞ കിമ്മും കുടുംബവും ഏറെ ഭാഗ്യവാന്മാരാണെന്ന് മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു.

അമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് പദ്ധതിയിലെ നിർണായക ഘട്ടമാണ് ആർട്ടെമിസ് II. ചന്ദ്രനെ ചുറ്റിവരുന്ന പത്ത് ദിവസം നീളുന്ന ഈ ദൗത്യത്തിൽ നാല് ബഹിരാകാശ സഞ്ചാരികളാണുള്ളത്. മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസെൻ എന്നിവരാണ് സംഘത്തിലുള്ളത്. 2028-ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിന് മുന്നോടിയായി റോക്കറ്റിന്റെയും ഓറിയോൺ പേടകത്തിന്റെയും പ്രവർത്തനക്ഷമത പരിശോധിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രന്റെ ഇതുവരെ കാണാത്ത ഭാഗങ്ങളുടെ നിരീക്ഷണവും ചിത്രീകരണവും ഈ യാത്രയിൽ ബഹിരാകാശ സഞ്ചാരികൾ നടത്തും. ഇവ ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും വലിയ സഹായകരമാകും.