Featured Oddly News

എയര്‍ ഇന്ത്യ പിടിച്ച പുലിവാല്‍… അനുമതിയില്ലാത്ത വിമാനം കാനഡയിലേക്കു വിട്ടു, 8 മണിക്കൂര്‍ മാനത്ത് കറങ്ങി തിരിച്ചെത്തി

ന്യൂഡല്‍ഹി: പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലെ വാന്‍കൂവറിലേക്ക് വിട്ട് എയര്‍ ഇന്ത്യ പുലിവാലുപിടിച്ചു. മണിക്കൂറുകളോളം പറന്ന ശേഷം വിമാനം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തി. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്.

പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കന്‍ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാന്‍കൂവറിലേക്ക് പോയത്. കാനഡയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 ഇ.ആര്‍. വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എല്‍.ആര്‍. വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എല്‍.ആര്‍. വിമാനത്തെയാണ് വ്യാഴാഴ്ച എയര്‍ ഇന്ത്യ യാത്രക്കാരുമായി വാന്‍കൂവറിലേക്ക് അയച്ചത്.

എ.ഐ. 185 വിമാനം ഡല്‍ഹിയില്‍ നിന്ന് രാവിലെ 11:34 ന് യാത്രക്കാരുമായി പറന്നുയര്‍ന്നു, തുടക്കത്തില്‍ കിഴക്കോട്ടുള്ള റൂട്ടിലാണ് പോയത്. എന്നിരുന്നാലും, യാത്ര തുടങ്ങി ഏകദേശം നാലു മണിക്കൂറിനുശേഷം, കുന്‍മിങ്ങിനടുത്തുള്ള ചൈനീസ് വ്യോമാതിര്‍ത്തിയില്‍ വിമാനം പ്രവേശിച്ചപ്പോളാണ് കാനഡയില്‍ വിമാനത്തിനു സര്‍വീസ് നടത്താന്‍ അനുവാദമില്ലെന്ന് എയര്‍ലൈന്‍ മനസിലാക്കുന്നത്.

തിരിച്ചുവരവില്‍ ഇത്രയും സമയം ചെലവഴിച്ചതോടെ, വിമാനം പറന്നുയര്‍ന്ന സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ ആകെ 7 മണിക്കൂറും 54 മിനിറ്റും എടുത്തു.
പുറപ്പെട്ടതിന് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം അത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും ജീവനക്കാരും അപകടമില്ലാതെ തിരിച്ചിറങ്ങി.
ഡല്‍ഹിയിലെ ഗ്രൗണ്ട് ടീമുകള്‍ യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസം ഉള്‍പ്പെടെയുള്ള സഹായം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.