Featured Spotlight

മുഖ്യമന്ത്രി സ്ഥാനം കെസി വിട്ടുകൊടുത്തത് അനുയായികൾക്ക് മന്ത്രിസ്ഥാനം ഉറപ്പിച്ച് ? ചെന്നിത്തലയുടെ കാര്യം അനിശ്ചിതത്വത്തിൽ

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾക്ക് വേഗത കൂടി. വരും തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയോടൊപ്പം എല്ലാ മന്ത്രിമാരും അന്ന് തന്നെ അധികാരമേൽക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആകെ 21 അംഗങ്ങളുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയുമാണ് കോൺഗ്രസിന് ലഭിക്കുക. മുതിർന്ന നേതാക്കളുമായി ആലോചിച്ച് പാർട്ടി നേതൃത്വമായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുകയെന്ന് സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ അവസാന നിമിഷം വരെ ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തന്റെ അനുയായികൾക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സൂചനകൾ. അതേസമയം, സതീശനോടൊപ്പം പരിഗണിക്കപ്പെട്ടിരുന്ന രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നിയമസഭാകക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുക്കാതിരുന്നത് ഇതിലുള്ള അതൃപ്തി മൂലമാണെന്നും രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരമുണ്ട്.

കോൺഗ്രസ് നിരയിൽ നിന്ന് സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഇവർക്ക് പുറമെ എൻ. ശക്തൻ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, ചാണ്ടി ഉമ്മൻ, വി.ടി. ബൽറാം, എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, കെ. ജയന്ത് തുടങ്ങിയവരുടെ പേരുകളും സജീവമായി പരിഗണനയിലുണ്ട്. ഇവരിൽ ഒരാൾ സ്പീക്കർ പദവിയിലേക്ക് എത്തിയേക്കും. സാമുദായികവും പ്രാദേശികവുമായ സമവാക്യങ്ങൾ നോക്കിയാകും കോൺഗ്രസിന്റെ അന്തിമ പട്ടിക തയ്യാറാക്കുക.

മുന്നണിയിലെ മറ്റ് കക്ഷികളിൽ മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ തുടങ്ങിയ വലിയൊരു നിര തന്നെ പരിഗണനയിലുണ്ട്. കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് പദവിയുമാകും അവർക്ക് ലഭിക്കാൻ സാധ്യത. മോൻസ് ജോസഫ് അടക്കമുള്ളവരുടെ പേരുകൾ അവിടെ സജീവമാണ്. ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്ന് അനൂപ് ജേക്കബും മന്ത്രിമാരായേക്കും. സി.പി. ജോൺ, മാണി സി. കാപ്പൻ എന്നിവർക്കും മന്ത്രിസഭയിൽ ഇടം ലഭിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *