ആഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കും ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യൻ ടീമിൽ പഞ്ചാബിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാർ ഇടംപിടിച്ചു. ആഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഇതുവരെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത മൂന്ന് യുവതാരങ്ങൾക്കാണ് ബി.സി.സി.ഐ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളി നൽകിയത്.
ഇതില്‍ രണ്ടുപേര്‍ നിലവിൽ നടക്കുന്ന 2026-ലെ ഐ.പി.എല്ലിന്റെ ഭാഗമാണ് മാനവ് സുതാറും ഹർഷ് ദുബെയും. എന്നാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച മറ്റൊരു പേര് പഞ്ചാബിൽ നിന്നുള്ള 6.5 അടി ഉയരമുള്ള ഫാസ്റ്റ് ബൗളറായ ഗുർനൂർ ബ്രാറിന്റേതായിരുന്നു. നിലവിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ഭാഗമാണെങ്കിലും ഈ സീസണിൽ ഒരു മത്സരത്തിൽ പോലും അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഗുർനൂറിനെ ഇന്ത്യൻ ടീമിലെത്തിച്ചത്.
പഞ്ചാബിൽ നിന്നുള്ള ഏറ്റവും വാഗ്ദാനമുള്ള ബൗളർമാരിൽ ഒരാളായി വളരെ പെട്ടെന്നാണ് ഗുർനൂർ ഉയർന്നുവന്നത്. അദ്ദേഹത്തിന്റെ വേഗതയും ബൗൺസും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പഞ്ചാബ് ടീമിന് വലിയ കരുത്തായി മാറി. 2022-ലാണ് അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും, 2024-25 സീസണിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ആ സീസണിൽ 7 മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റുകൾ വീഴ്ത്തി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. ബിഹാറിനെതിരെ 14 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
ആ സീസണിൽ ആകെ 12 മത്സരങ്ങളിൽ നിന്ന് 3.43 എന്ന മികച്ച ഇക്കോണമി റേറ്റിൽ 33 വിക്കറ്റുകളാണ് ഈ ഫാസ്റ്റ് ബൗളർ സ്വന്തമാക്കിയത്. ഷേർ-ഇ-പഞ്ചാബ് ടി20 ലീഗിലും 11 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകൾ വീഴ്ത്തി അദ്ദേഹം ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി മാറി. അവിടുത്തെ ഇക്കോണമി റേറ്റ് 7.33 ആയിരുന്നു.
ഐ.പി.എല്ലിലേക്ക് വരികയാണെങ്കിൽ, 2019 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളറായിരുന്നു ഗുർനൂർ. പിന്നീട് 2023-ൽ പഞ്ചാബ് കിങ്സിന് വേണ്ടിയാണ് അദ്ദേഹം ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്കുള്ള സമ്മാനമായി 2025-ലെ ഐ.പി.എൽ ലേലത്തിൽ 1.3 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് അദ്ദേഹത്തെ സ്വന്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ എ ടീമിന് വേണ്ടിയും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ കഴിവുറ്റ ഫാസ്റ്റ് ബൗളറെ സംബന്ധിച്ചിടത്തോളം ആഫ്ഗാനിസ്ഥാൻ പരമ്പരയിലേക്കുള്ള സെലക്ഷൻ അദ്ദേഹത്തിന്റെ കരിയറിലെ അടുത്ത വലിയ ചുവടുവെപ്പാണ്.
മുമ്പ്, ഇന്ത്യൻ ടെസ്റ്റ്-ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ശുഭ്മൻ ഗില്ലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഗുർനൂർ വെളിപ്പെടുത്തിയിരുന്നു. “ഞങ്ങളുടെ അണ്ടർ-19 കാലം മുതൽ ഞാൻ അവന് നെറ്റ്സിൽ പന്തെറിഞ്ഞു കൊടുക്കാറുണ്ടായിരുന്നു. അവൻ ഇന്ത്യ അണ്ടർ-19 ടീമിൽ കളിക്കുന്ന സമയത്ത് കുറച്ച് കട്ടോച്ച് ഷീൽഡ് മത്സരങ്ങൾ കളിക്കാൻ വന്നിരുന്നു. അവിടെ വെച്ച് എന്റെ ബോളിങ് കണ്ട അവൻ, എന്നെ ജില്ലാ ടീമിലേക്ക് എടുക്കാൻ സഹായിച്ചു. അങ്ങനെ ഞാൻ മൊഹാലിക്ക് വേണ്ടി കളിക്കുകയും, പിന്നീട് പഞ്ചാബ് അണ്ടർ-23 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു,” ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ഗുർനൂർ പറഞ്ഞു.




