Crime

ആറു വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക; വീഡിയോ പകര്‍ത്തി; ഗുരുതര ആരോപണങ്ങള്‍

ഹൈസ്കൂളിൽ ആറ് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ . കേസിൽ നേരത്തെ തന്നെ അറസ്റ്റിലായ അധ്യാപികയ്ക്ക് ‘ഓൺലി ഫാൻസ്’ എന്ന വെബ്‌സൈറ്റിൽ അക്കൗണ്ടുള്ള വിവരം വിദ്യാർഥികൾ അറിഞ്ഞിരുന്നതായും, മികച്ച ഗ്രേഡ് ലഭിക്കുന്നതിനായി അവർ അധ്യാപികയെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായും സെർച്ച് വാറണ്ടിൽ വ്യക്തമാക്കുന്നുണ്ട്. യു.എസിലെ ജോർജിയയിലുള്ള അലക്സാണ്ടർ സ്കൂളിലെ അധ്യാപികയായ മാരിസ് നിക്കോൾസാണ് കേസിൽ പ്രതി .

പ്രതി കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി അത് വിദ്യാർഥികൾക്ക് അയച്ചുനൽകുകയും അവർക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തതായാണ് സെർച്ച് വാറണ്ടിലുള്ളത്. ക്ലാസ് മുറിയിലെ ശുചിമുറിയിലും നിർത്തിയിട്ടിരുന്ന വാഹനത്തിലും വെച്ചാണ് പീഡനം നടന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഈ സംഭവങ്ങളുടെ പേരിലായിരുന്നു അധ്യാപികയെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ അധിക കുറ്റങ്ങൾ ചുമത്തി ഇവരുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം, തെളിവ് നശിപ്പിക്കൽ, കുട്ടികളെ ക്രൂരമായി പീഡിപ്പിക്കൽ, അധ്യാപിക എന്ന പദവി ദുരുപയോഗം ചെയ്ത് ലൈംഗിക സമ്പർക്കം പുലർത്തൽ ഉൾപ്പെടെ 13 ഓളം ഗുരുതരമായ കുറ്റങ്ങളാണ് നിക്കോൾസിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. മെയ് എട്ടിനാണ് ഇവർ ആദ്യം അറസ്റ്റിലാകുന്നത്.

മറ്റൊരു വിദ്യാർഥിയുടെ മൊബൈൽ ഫോണിൽ ഇത്തരം മോശം വീഡിയോകൾ കണ്ടതായി ഒരു കുട്ടി അധികൃതരെ അറിയിച്ചതോടെയാണ് പോലീസ് ഈ കേസിൽ അന്വേഷണം തുടങ്ങിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിക്കോൾസ് പീഡന വിവരം സമ്മതിക്കുകയും, പീഡനം നടന്ന രണ്ട് സ്ഥലങ്ങൾ പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *