Good News

ഐഎഎസ് ഉദ്യോഗസ്ഥയുടെ കസേര പിടിച്ചടക്കി വളർത്തു കുരങ്ങൻ! അപ്രതീക്ഷിത വിരുന്നുകാരന്റെ വീഡിയോ വൈറൽ

ഔദ്യോഗിക യോഗങ്ങൾക്കിടയിൽ അപൂർവ്വമായി മാത്രം കാണാറുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഹൃദയസ്പർശിയായ ഒരു ദൃശ്യം ഇപ്പോൾ പൊതുശ്രദ്ധ നേടുകയാണ്. ബാഗ്‌പത് ജില്ലാ കളക്ടറേറ്റിൽ ഉദ്യോഗസ്ഥരും കർഷകരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഏവരുടെയും മനം കവരുന്ന ഈ സംഭവം ഉണ്ടായത്.

ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാലിന്റെ വളർത്തുമൃഗമായ ‘മാത്രു’ എന്ന് പേരുള്ള ലംഗൂർ (ഹനുമാൻ കുരങ്ങ്) അപ്രതീക്ഷിതമായി യോഗം നടക്കുന്ന ഹാളിനുള്ളിലേക്ക് കടന്നുവന്നു. ലംഗൂറിന്റെ ഈ വരവ് യോഗത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആദ്യം ഒന്ന് അമ്പരപ്പിച്ചെങ്കിലും ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ‘കർഷക ദിന’ പരിപാടിയിൽ ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാലും പോലീസ് സൂപ്രണ്ട് സൂരജ് കുമാർ റായും കർഷകരുടെ പരാതികൾ കേൾക്കുകയായിരുന്നു. ഇതിനിടയിലാണ് മാത്രു ഓഡിറ്റോറിയത്തിലേക്ക് കയറിവന്ന് നേരെ ഡി.എമ്മിന്റെ മേശയ്ക്കരികിലേക്ക് നീങ്ങിയത്. കുരങ്ങിനെ കണ്ടതും അസ്മിത ലാൽ തന്റെ കസേരയിൽ നിന്നും എഴുന്നേറ്റു. കർഷകരുമായുള്ള ചർച്ച തുടരുന്നതിനിടെ ലംഗൂർ അവരുടെ അടുത്തേക്ക് എത്തിയപ്പോൾ, പുഞ്ചിരിയോടെ “ഇവിടെ ഇരിക്കൂ” എന്ന് പറഞ്ഞ് അസ്മിത ലാൽ തന്റെ കസേര അതിനായി ഒഴിഞ്ഞുകൊടുത്തു. വളരെ ശാന്തനായി മാത്രു ആ കസേരയിൽ ഇരുന്നു.

അവിടെയുണ്ടായിരുന്നവർ തങ്ങളുടെ മൊബൈൽ ഫോണുകളിൽ പകർത്തിയ ഈ ദൃശ്യം മൃഗങ്ങളോടുള്ള മനുഷ്യത്വത്തിന്റെ ഉത്തമ ഉദാഹരണമായി മാറി. അല്പസമയത്തിന് ശേഷം ഉദ്യോഗസ്ഥർ മാത്രുവിനെ കസേരയിൽ നിന്ന് പതുക്കെ എടുത്ത് ഓഡിറ്റോറിയത്തിന് പുറത്തേക്ക് കൊണ്ടുപോയതോടെയാണ് ഈ കൗതുകകരമായ നിമിഷത്തിന് അവസാനമായത്.