മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരനും സഹോദരിയും മരണപ്പെട്ട സംഭവം നാട്ടുകാരായ ഗ്രാമവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സഹോദരൻ വാഹനാപകടത്തിൽ മരിച്ച വാർത്തയറിഞ്ഞ് ഉണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടർന്ന സഹോദരിയും മരണത്തിന് കീഴടങ്ങി. ഞായറാഴ്ച കർണാടകയിലെ ഗദഗ് ജില്ലയിലുള്ള മുണ്ടരഗി താലൂക്കിലെ ബുദിഹാൽ ഗ്രാമത്തിലാണ് ദുഃഖകരമായ ഈ സംഭവം.
ഹൂവിനഹഡഗലി താലൂക്കിലെ തഹസിൽദാർ ഓഫീസിൽ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന മല്ലമ്മ (48) ആണ് മരിച്ച സഹോദരി. ഇവരുടെ സഹോദരൻ നിംഗപ്പ ജെസ്കോമിൽ (GESCOM) ലൈൻമാനായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതയായിരുന്ന മല്ലമ്മ അവധിയിലായിരുന്നു. തുടർന്ന് സഹോദരൻ നിംഗപ്പയാണ് ഇവരെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയത്. ചികിത്സയ്ക്ക് ശേഷം മല്ലമ്മയെ ബുദിഹാൽ ഗ്രാമത്തിലെ വീട്ടിലാക്കി മടങ്ങുന്നതിനിടയിലാണ് നിംഗപ്പയ്ക്ക് നേരെ മരണം പാഞ്ഞെത്തിയത്.
കഗനൂരിന് സമീപം നിംഗപ്പ സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നിലേക്ക് ഒരു നായ പെട്ടെന്ന് ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് നിംഗപ്പയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു. സഹോദരന്റെ അപ്രതീക്ഷിത വേർപാടിന്റെ വാർത്തയറിഞ്ഞ് മല്ലമ്മ പൂർണ്ണമായും തകർന്നുപോയതായി കുടുംബാംഗങ്ങൾ പറഞ്ഞു. ആ വലിയ ആഘാതം താങ്ങാനാവാതെ മിനിറ്റുകൾക്കകം അവർക്ക് ഹൃദയാഘാതം ഉണ്ടാവുകയും തൊട്ടുപിന്നാലെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
തുടർന്ന് മല്ലമ്മയുടെയും നിംഗപ്പയുടെയും സംസ്കാര ചടങ്ങുകൾ ഞായറാഴ്ച ബുദിഹാൽ ഗ്രാമത്തിൽ ഒന്നിച്ച് നടത്തി.




