Crime

ടിക്കറ്റ് തര്‍ക്കം; പഴ്‌സ് പുറത്തേയ്ക്ക് എറിഞ്ഞു, ടി.ടി.ഇ. തള്ളിവീഴ്ത്തിയ നേവി ഓഫീസറുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഓടുന്ന ട്രെയിനില്‍ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ടി.ടി.ഇ പുറത്തേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ഇവരെ ട്രെയിനില്‍നിന്ന് തള്ളി വീഴ്ത്തിയ ടി.ടി.ഇ സന്തോഷ് കുമാറിനെതിരേ കേസെടുത്തു.

ഡല്‍ഹിയിലേക്ക് ചികിത്സാര്‍ഥം പുറപ്പെട്ടതായിരുന്നു ആരതി. എന്നാല്‍, തിരക്കിനിടെ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിനിന് പകരം 04089 പട്‌ന-ആനന്ദ് വിഹാര്‍ സ്‌പെഷല്‍ ട്രെയിനില്‍ ഇവര്‍ കയറുകയായിരുന്നു. പിന്നാലെയാണ് സന്തോഷ് കുമാറുമായി തര്‍ക്കമുണ്ടാകുന്നത്. സന്തോഷ് ആദ്യം യുവതിയുടെ പഴ്‌സ് ട്രെയിനിന് പുറത്തേക്ക് എറിയുകയും പിന്നാലെ അവരെ പുറത്തേക്ക് തള്ളുകയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരതി തല്‍ക്ഷണം മരിച്ചെന്നാണ് വിവരം.

ബുധനാഴ്ച, ഭര്‍ത്താനയിലെ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് ആരതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ആദ്യം അപകടമാണെന്നാണ് കരുതിയതെങ്കിലും പിന്നീട് തള്ളിവീഴ്ത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.