വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി 29-കാരിയായ എസ്. കീർത്തന ശ്രദ്ധേയയാകുന്നു. വിരുതുനഗർ ജില്ലയിലെ ശിവകാശി മണ്ഡലത്തിൽ നിന്നാണ് കീർത്തന വിജയിച്ചത്. 1996-ൽ ജനിച്ച ഇവർ തമിഴ് മീഡിയം സർക്കാർ സ്കൂളിലാണ് പഠിച്ചത്. മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും, 2019-ൽ പുതുച്ചേരി സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടി.
രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് ഐപാക് (IPAC), ഷോടൈം കൺസൾട്ടിംഗ് തുടങ്ങിയ സ്ഥാപനങ്ങളിൽ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായും ഡിജിറ്റൽ ക്യാമ്പയിൻ വിദഗ്ധയായും കീർത്തന പ്രവർത്തിച്ചിട്ടുണ്ട്. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, തെലുങ്ക് ദേശം പാർട്ടി എന്നിവർക്കായി പ്രവർത്തിച്ച ഇവർക്ക് മുഖ്യമന്ത്രി സ്റ്റാലിൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു എന്നിവരോടൊപ്പം പ്രവർത്തിച്ച പരിചയവുമുണ്ട്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് തുടങ്ങി അഞ്ച് ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാവുന്നത് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാനും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും തന്നെ സഹായിച്ചതായി കീർത്തന പറയുന്നു.
2026-ലെ ശിവകാശി നിയമസഭാ തിരഞ്ഞെടുപ്പിൽ 68,709 വോട്ടുകൾ നേടിയ കീർത്തന, കോൺഗ്രസ് സ്ഥാനാർത്ഥി അശോകനെ 11,670 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയിൽ ശിവകാശിയിൽ നിന്ന് വിജയിക്കുന്ന ആദ്യ വനിതാ എംഎൽഎ കൂടിയാണിവർ. പാരമ്പര്യമോ സാമ്പത്തിക സ്വാധീനമോ ഇല്ലാത്തവർക്കും ജനങ്ങളെ സേവിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടിവികെയിൽ ഇടമുണ്ടെന്ന് കീർത്തന പറയുന്നു. തമിഴ്നാടിന് പുറത്തുള്ളവർക്കും വിജയ്‌യുടെ സന്ദേശം എത്തിക്കാനാണ് താൻ ഹിന്ദിയിൽ സംസാരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.




