Featured Oddly News

ചാരി നിന്ന പൈന്‍മരം ഇടിമിന്നലേറ്റ് പൊട്ടിത്തെറിച്ചു; കൗമാരക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു! പിറ്റേന്ന് നടന്നത്….

നദിയില്‍ മീൻപിടിക്കുന്നതിനിടയിൽ ഉണ്ടായ ശക്തമായ മിന്നലാക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തൊൻപതുകാരൻ, തൊട്ടടുത്ത ദിവസം അതേ സ്ഥലത്തേക്ക് മീൻപിടിക്കാനെത്തി എല്ലാവരെയും ഞെട്ടിച്ചു.

ഈസ്റ്റ് ടെക്സസിലെ ജാസ്പർ കൗണ്ടിയിലുള്ള ആഞ്ചലീന നദീതീരത്ത് സുഹൃത്തുക്കളോടൊപ്പം മീൻപിടിക്കുകയായിരുന്നു ഹണ്ടർ വൈച്ച് എന്ന യുവാവ്. ഈ സമയം പ്രദേശത്ത് പെട്ടെന്ന് ഇടിമിന്നലോടുകൂടിയ കടുത്ത കൊടുങ്കാറ്റ് ഉണ്ടായി. നദീതീരത്തെ ഒരു പൈൻ മരത്തിൽ ചാരി നിൽക്കുകയായിരുന്നു ഹണ്ടർ. ഈ മരത്തിലേക്കാണ് മിന്നൽ നേരിട്ട് പതിച്ചത്.

ശക്തമായ മിന്നലേറ്റതോടെ ഹണ്ടറിന്റെ ശരീരത്തിലൂടെ വൈദ്യുതി കടന്നുപോവുകയും അയാള്‍ ഏതാനും അടി ദൂരേക്ക് തെറിച്ചുവീഴുകയും ചെയ്തു. മിന്നലിന്റെ ആഘാതത്തിൽ ആ മരം പൊട്ടിത്തെറിച്ചു. മരത്തിന്റെ ചീളുകളും അവശിഷ്ടങ്ങളും അവന്റെ ശരീരമാകെ വന്നുവീണു. ഇത്രയും ഭയപ്പെടുത്തുന്ന സംഭവം നടന്നിട്ടും ഹണ്ടർ ബോധം കെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി ഹണ്ടറെ ആശുപത്രിയിലേക്ക് മാറ്റി. മിന്നലേറ്റുള്ള പൊള്ളലും മരച്ചീളുകൾ തറച്ചുകയറിയുണ്ടായ മുറിവുകളും അവനുണ്ടായിരുന്നു. എന്നാൽ അവന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

താാൻ “ഈ ഭൂമിയിലെ ഏറ്റവും നിർഭാഗ്യവാനായ ഭാഗ്യവാൻ” ആണെന്നാണ് സംഭവത്തിന് ശേഷം ഹണ്ടർ സ്വയം വിശേഷിപ്പിച്ചത്. പരിപൂർണ്ണമായി ജീവൻ തിരിച്ചു കിട്ടിയതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും, ഇതിലും വലിയ അപകടം സംഭവിക്കാമായിരുന്നു എന്നും അവൻ പറഞ്ഞു. മിന്നലേറ്റതിന് തൊട്ടുപിന്നാലെ തന്റെ കാലുകളുടെ ചില ഭാഗങ്ങളിൽ താൽക്കാലികമായി സ്പർശനശേഷി നഷ്ടപ്പെട്ടിരുന്നതായും അവൻ വെളിപ്പെടുത്തി. ഹണ്ടറിന്റെ അമ്മ മകന്റെ ഈ തിരിച്ചുവരവിനെ ഒരു അത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്. മകൻ സുരക്ഷിതനായി വീട്ടിൽ തിരിച്ചെത്തിയതിൽ താൻ അതീവ വികാരാധീനയാണെന്ന് അവർ പറഞ്ഞു.

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, തൊട്ടടുത്ത ദിവസം തന്നെ ഹണ്ടർ വീണ്ടും അതേ സ്ഥലത്തേക്ക് മീൻപിടിക്കാൻ പോയി. ഈ സംഭവമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വാർത്തയായിരിക്കുന്നത്. മോശം കാലാവസ്ഥയുള്ളപ്പോൾ മിന്നൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രാദേശിക അഗ്നിശമന സേന അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. കൊടുങ്കാറ്റുള്ള സമയത്ത് മരങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും ജലാശയങ്ങൾക്ക് സമീപം തുടരരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

മിന്നൽ ഏൽക്കുന്നത് വളരെ അപൂർവ്വമാണെങ്കിലും മാരകമാണ്. മിന്നലിൽ നിന്ന് രക്ഷപ്പെട്ടാൽ പോലും പലർക്കും പൊള്ളൽ, ഞരമ്പുകൾക്കുള്ള തകരാറുകൾ, മറ്റ് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഹണ്ടറിന്റെ ഈ അതിജീവനം വലിയൊരു ഭാഗ്യമായാണ് എല്ലാവരും കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *