ഹിന്ദി സിനിമയിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് സഞ്ജയ് ദത്ത്. എന്നാൽ 1993 മാർച്ചിൽ ബോംബെയിൽ നടന്ന പരമ്പര സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെച്ചെന്ന കുറ്റത്തിന് അദ്ദേഹത്തെ അഞ്ച് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. പല ഘട്ടങ്ങളായാണ് അദ്ദേഹം ശിക്ഷാ കാലാവധി പൂർത്തിയാക്കിയതെങ്കിലും, ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വിവാദപരമായ അധ്യായമായി അവശേഷിക്കുന്നു.
ജയിൽവാസം തന്റെ അഹങ്കാരം എങ്ങനെ തകർത്തുവെന്നും തടവറയിൽ ജിം ഉപകരണങ്ങൾ ഒന്നുമില്ലാതെ ശരീരം എങ്ങനെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ പഠിച്ചുവെന്നും വർഷങ്ങൾക്ക് ശേഷം അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
എഐജി ഹോസ്പിറ്റൽസിലെ ഡോ. ഡി. നാഗേശ്വർ റെഡ്ഡിയുമായി നടത്തിയ അഭിമുഖത്തിലാണ്, ജയിൽവാസത്തിനിടയിൽ ക്ഷമിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് താൻ പഠിച്ച വലിയൊരു ജീവിതപാഠം സഞ്ജയ് ദത്ത് പങ്കുവെച്ചത്. ദൈനംദിന ജീവിതത്തിൽ ‘സോറി’, ‘താങ്ക് യു’ എന്നീ രണ്ട് വാക്കുകൾ ഒരു വ്യക്തിയെ എത്രത്തോളം വിനയമുള്ളവനാക്കുമെന്നും എന്നാൽ നാം അത് പലപ്പോഴും ഉപയോഗിക്കാൻ മറന്നുപോകാറുണ്ടെന്നും ഡോ. റെഡ്ഡി സൂചിപ്പിച്ചു. ഇതോടൊപ്പം ‘ക്ഷമിക്കുക’ എന്ന വാക്കുകൂടി സഞ്ജയ് ദത്ത് കൂട്ടിച്ചേർത്തു.
ജയിലിൽ ഒരു ഹവിൽദാർ (കോൺസ്റ്റബിൾ) ആണ് തനിക്ക് ഈ പാഠം പഠിപ്പിച്ചു തന്നതെന്ന് താരം ഓർത്തെടുത്തു. ആളുകളോട് ക്ഷമിക്കാൻ പഠിച്ചാൽ ജീവിതത്തിൽ കൂടുതൽ ഉയർച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർ നമ്മെ വേദനിപ്പിച്ചാൽ പോലും അവരോട് ക്ഷമിക്കണം എന്നാണ് ആ കോൺസ്റ്റബിൾ പറഞ്ഞത്. എന്നാൽ അങ്ങനെ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സഞ്ജയ് ദത്ത് സമ്മതിക്കുന്നു.
വിജയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വർഷങ്ങൾക്കൊപ്പം മാറിയതിനെക്കുറിച്ചും താരം സംസാരിച്ചു. ഒരു നടൻ, അച്ഛൻ, ക്യാൻസർ രോഗത്തെ അതിജീവിച്ച വ്യക്തി എന്നീ നിലകളിൽ സഞ്ജയ് ദത്ത് സ്വയം എങ്ങനെ നിർവചിക്കുന്നു എന്ന ചോദ്യത്തിന്, താൻ ഒരു നല്ല പിതാവും ക്യാൻസർ പോരാളിയുമാണെന്നും, എല്ലാറ്റിനുമുപരിയായി ഒരു നല്ല മനുഷ്യനാകാനാണ് തന്റെ പിതാവ് സുനിൽ ദത്ത് പഠിപ്പിച്ചതെന്നും അദ്ദേഹം മറുപടി നൽകി.
ജയിൽവാസം തന്നെ ഒരു മികച്ച വ്യക്തിയാക്കി മാറ്റിയെന്ന് ഐഎഎൻഎസിന് (IANS) നൽകിയ അഭിമുഖത്തിൽ സഞ്ജയ് ദത്ത് വ്യക്തമാക്കിയിരുന്നു. തന്റെ അഹങ്കാരം ഇല്ലാതാക്കാൻ ആ നാളുകൾക്ക് കഴിഞ്ഞു. ജിമ്മിലെ വെയ്റ്റുകൾക്കും ഡംബെല്ലുകൾക്കും പകരം ചപ്പുചവറുകൾ ഇടുന്ന പാത്രങ്ങളും മൺകലങ്ങളും ഉപയോഗിച്ചാണ് താൻ ശരീരം ഫിറ്റാക്കി നിർത്തിയിരുന്നത്. കൂടാതെ, ജയിലിൽ ഓരോ ആറ് മാസം കൂടുമ്പോഴും നടന്നിരുന്ന സാംസ്കാരിക പരിപാടികളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരെ ഡയലോഗുകൾ പറയുവാനും, പാട്ടുപാടാനും, നൃത്തം ചെയ്യാനും സ്കിറ്റുകൾ അവതരിപ്പിക്കാനും താൻ പഠിപ്പിച്ചിരുന്നതായും അദ്ദേഹം പങ്കുവെച്ചു.
മുംബൈ സ്ഫോടനക്കേസിലെ വിചാരണ വേളയിൽ 18 മാസം ജയിലിൽ കഴിഞ്ഞ സഞ്ജയ് ദത്തിന്, 2013-ൽ സുപ്രീം കോടതി അഞ്ച് വർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. പുണെയിലെ യേർവാഡ സെൻട്രൽ ജയിലിൽ 42 മാസമാണ് അദ്ദേഹം കഴിഞ്ഞത്. 2016 ഫെബ്രുവരിയിൽ ജയിൽ മോചിതനായ ആ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നുവെന്ന് താരം ഓർക്കുന്നു. അന്ന് തന്റെ പിതാവ് സുനിൽ ദത്തിന്റെ സാന്നിധ്യം അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. താൻ സ്വതന്ത്രനാകുന്നത് കാണാൻ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക അദ്ദേഹമായിരിക്കുമെന്നും കുടുംബമാണ് എപ്പോഴും നമ്മുടെ കരുത്തെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേർത്തു. ഹൃദയാഘാതത്തെ തുടർന്ന് 2005-ലാണ് സുനിൽ ദത്ത് അന്തരിച്ചത്.




