Entertainment

പൊതുശൗചാലയത്തിലെ വെള്ളത്തിൽ നാരാങ്ങാവെള്ളം ഉണ്ടാക്കിവിറ്റ് തെരുവ് കച്ചവടക്കാരൻ; ദൃശ്യങ്ങൾ വൈറൽ

ലക്നൗ റെയിൽവേ സ്റ്റേഷനിലെ ഒരു നാരങ്ങാവെള്ള കച്ചവടക്കാരൻ പൊതുശൗചാലയത്തിൽ നിന്ന് പാത്രങ്ങളിൽ വെള്ളം നിറയ്ക്കുന്നതായി ആരോപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഭക്ഷണത്തിന്റെ ശുചിത്വത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.

വഴിയോര ഭക്ഷണക്കച്ചവടക്കാരെ കർശനമായി നിരീക്ഷിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിരവധി ആളുകൾ ആവശ്യപ്പെടുന്നു. എന്നാൽ, വൈറലായ ഈ വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ചോ സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

വീഡിയോ ഓൺലൈനിൽ വേഗത്തിൽ പ്രചരിച്ചതോടെ കടുത്ത ദേഷ്യവും ആശങ്കയും രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ കച്ചവടക്കാരന് കർശന ശിക്ഷ നൽകണമെന്ന് പലരും ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. നിരപരാധികളായ ജനങ്ങളുടെ ആരോഗ്യം വെച്ച് കളിക്കുന്ന ഇത്തരം ആളുകളെ ജയിലിലടയ്ക്കണമെന്നും വേനൽക്കാലത്ത് ആളുകൾ ഏറെ ഇഷ്ടപ്പെട്ട് കുടിക്കുന്ന പാനീയത്തിൽ ഇത്തരത്തിൽ മലിനജലം ചേർക്കുന്നത് തടയണമെന്നും ആളുകൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

വേനൽക്കാലത്ത് റെയിൽവേ സ്റ്റേഷനുകളിലും വിപണികളിലും വഴിയോരങ്ങളിലും ആയിരക്കണക്കിന് ആളുകൾ ദിവസേന കുടിക്കുന്ന ഒന്നാണ് നാരങ്ങാപ്പാനീയമായ ഷിക്കഞ്ജി. അതുകൊണ്ടുതന്നെ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം വളരെ പ്രധാനപ്പെട്ടതാണ്. മലിനമായ വെള്ളം കോളറ, ടൈഫോയ്ഡ്, അതിസാരം, ഹെപ്പറ്റൈറ്റിസ് എ, ഗ്യാസ്ട്രോഎൻട്രൈറ്റിസ് തുടങ്ങിയ ഗുരുതരമായ ജലജന്യ രോഗങ്ങൾ പടരാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കൃത്യമായ ശുചിത്വവും സുരക്ഷിതമായ കുടിവെള്ളവും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

അതേസമയം, വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ സത്യാവസ്ഥയെക്കുറിച്ചോ സംഭവം കൃത്യമായി എവിടെയാണ് നടന്നതെന്നതിനെക്കുറിച്ചോ അധികൃതർ ഇതുവരെ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. ഈ ദൃശ്യങ്ങൾ എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിലും നിലവിൽ വ്യക്തതയില്ല. കച്ചവടക്കാരനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതും അറിവായിട്ടില്ല. അതിനാൽ അധികൃതരുടെ ഔദ്യോഗിക വിശദീകരണം പുറത്തുവരുന്നതുവരെ ഈ പ്രചരണങ്ങളെ ജാഗ്രതയോടെ മാത്രമേ സമീപിക്കാൻ സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *