ലണ്ടൻ: ഇന്ത്യയിലെ അമിതമായ ജനശ്രദ്ധയും ആരാധക ബഹളങ്ങളും നിറഞ്ഞ ഒരു ജീവിതം വിരാട് കോലി ആഗ്രഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റന്‍ . ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനൊപ്പം ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ലിവിങ്സ്റ്റൻ കോലിയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽനിന്നു വിരമിച്ച ശേഷം കുടുംബത്തോടൊപ്പം യുകെയിലാണ് കോലി ഭൂരിഭാഗം സമയവും താമസിക്കുന്നത്. ഏകദിന പരമ്പരകൾക്കും ഐപിഎൽ മത്സരങ്ങൾക്കുമായി മാത്രം ഇന്ത്യയിലെത്തുന്ന കോലി, കളി കഴിഞ്ഞയുടൻ തന്നെ യുകെയിലെ തന്റെ കുടുംബത്തിനടുത്തേക്ക് മടങ്ങുന്നതാണ് ഇപ്പോഴത്തെ പതിവ്.
ഇന്ത്യയിലെ വലിയ പ്രശസ്തിക്കും ആരാധകക്കൂട്ടത്തിനും നടുവിൽ സ്വന്തം കുഞ്ഞുങ്ങളെ വളർത്താൻ താൽപര്യമില്ലാത്തതിനാലാണ് കോലി യുകെയിലേക്ക് താമസം മാറ്റിയതെന്ന് താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ആർസിബിയിൽ കോലിയോടൊപ്പം കളിച്ചിട്ടുള്ള ലിവിങ്സ്റ്റനോട് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോണാണ് കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചത്. എപ്പോഴും പിന്തുണ നൽകുന്ന വ്യക്തിയാണ് കോലിയെന്നും എന്നാൽ മൈതാനത്തിറങ്ങിയാൽ അങ്ങേയറ്റം മത്സര ബുദ്ധിയോടെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ലിവിങ്സ്റ്റൻ പറഞ്ഞു. കളി ജയിക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കും ഗ്രൗണ്ടിൽ അദ്ദേഹത്തിന് ഉള്ളത്. എന്നാൽ കളി കഴിഞ്ഞാൽ കോലി തികച്ചും വ്യത്യസ്തനായ, സ്നേഹമുള്ള ഒരു ശാന്തസ്വഭാവക്കാരനായി മാറുമെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് അദ്ദേഹം കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും ലിവിങ്സ്റ്റൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി ജീവിക്കാൻ കോലിക്ക് ഒട്ടും താൽപര്യമില്ലെന്നും എപ്പോഴും ആളുകൾ പിന്തുടരുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്നും ലിവിങ്സ്റ്റൻ വ്യക്തമാക്കി. അതേസമയം, 2026-ലെ ഐപിഎല്ലിൽ ആർസിബിക്കായി മിന്നും പ്രകടനമാണ് വിരാട് കോലി കാഴ്ചവെച്ചത്. സീസണിലെ 16 മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചറിയും അഞ്ച് അര്‍ധ സെഞ്ചറികളും ഉൾപ്പെടെ 675 റൺസ് താരം അടിച്ചുകൂട്ടിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ പരുക്കേറ്റതിനെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ കളിക്കാൻ കോലിക്ക് കഴിഞ്ഞിരുന്നില്ല.




