കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച യുവാവ് മരണപ്പെട്ടു. ഒഡീഷയിലെ ബൊലന്‍ഗീര്‍ സ്വദേശിയായ സ്വപ്നേശ്വര്‍ മിശ്രയാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് നടന്ന ഒരു വഴക്കിനിടെ സ്വപ്നേശ്വറിന് ഫോൺ കൊണ്ട് അടിയേറ്റിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇയാളെ ആദ്യം ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിൽ നടത്തിയ പരിശോധനകൾക്ക് ശേഷം യുവാവിന്റെ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും തുടർന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യം വീണ്ടും വഷളാവുകയും രണ്ടാമതും ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അധികം വൈകാതെ യുവാവ് മരണത്തിന് കീഴടങ്ങി.
സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങി. യുവാവിന്റെ ശരീരത്തിന് പുറത്ത് പരുക്കുകളൊന്നുമില്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ വ്യക്തമായി. അമിതമായ മദ്യപാനം മൂലം കരളിനുണ്ടായ തകരാറാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.




