Crime Featured

‘സുഹൃത്ത് നിരന്തരം വിളിക്കുന്നു, സിയയ്ക്ക് മറ്റൊരു പ്രണയമുണ്ടോ?’ കൊല്ലപ്പെടുന്നതിന് മുമ്പ് മകൻ പറഞ്ഞതായി പിതാവ്

പുണെയിലെ യുവ വ്യവസായി കേദൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തന്റെ പ്രതിശ്രുതവധു സിയ ഗോയലിന് ചേതൻ ചൗധരി എന്ന യുവാവുമായി പ്രണയബന്ധമുണ്ടെന്ന് കേദൻ സംശയിച്ചിരുന്നതായി പിതാവ് വിശാൽ അഗർവാൾ മൊഴി നൽകിയിട്ടുണ്ട്. സിയയുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് കേദൻ മുൻപ് പലതവണ വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും കുടുംബബന്ധങ്ങൾ പരിഗണിച്ച് അവർ അത് അവഗണിക്കുകയായിരുന്നു.

ജൂൺ 18-നാണ് 26-കാരനായ കേദനെ സിയയും (20) കാമുകനായ ചേതൻ ചൗധരിയും (22) ചേർന്ന് ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ പ്രതികളായ സിയയെയും ചേതനെയും പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളെ ജൂലൈ മൂന്ന് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

വിവാഹം ഉറപ്പിക്കുന്നതിന് മുൻപ് സിയയുടെ പശ്ചാത്തലം കൃത്യമായി അന്വേഷിച്ചിരുന്നോ എന്ന് കേദൻ പലതവണ കുടുംബത്തോട് ചോദിച്ചിരുന്നതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. വിവാഹനിശ്ചയത്തിന് ശേഷം ചെറിയ കാര്യങ്ങൾക്ക് പോലും സിയ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് കേദൻ പറഞ്ഞിരുന്നതായി പിതാവ് മൊഴി നൽകി. വിവാഹത്തിന് മുൻപ് പെൺകുട്ടിയെക്കുറിച്ച് കൃത്യമായി അന്വേഷിക്കാത്തതാണ് മകന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും പിതാവ് ആരോപിക്കുന്നു.

“കഴിഞ്ഞ ഒരു മാസമായി സിയ ചെറിയ കാര്യങ്ങളിൽ വരെ എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രായക്കുറവ് കൊണ്ടാകാം എന്ന് കരുതിയാണ് ഞാൻ അത് ഗൗരവമായി എടുക്കാതിരുന്നത്” എന്ന് കേദൻ പിതാവിനോട് പറഞ്ഞിരുന്നു. ജൂൺ 5-ന് ലോഹഗഡ് കോട്ട കാണണമെന്ന് സിയ ശാഠ്യം പിടിക്കുകയും കേദനെ അവിടെ കൊണ്ടുപോവുകയും ചെയ്തു. അവിടെ പോയി വന്ന ശേഷവും സിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നി അവളുടെ പശ്ചാത്തലത്തെക്കുറിച്ച് കേദൻ പിതാവിനോട് വീണ്ടും ചോദിച്ചിരുന്നു.

സിയയുടെ ഫോൺ കോളുകളെക്കുറിച്ചും അവൾ എപ്പോഴും ഫോണിലാണോ എന്നും താൻ ചോദിച്ചതായി വിശാൽ അഗർവാൾ പറയുന്നു. സുഹൃത്തായ ചേതൻ സിയയെ എപ്പോഴും വിളിക്കാറുണ്ടെന്നും അവർ തമ്മിൽ വെറും സൗഹൃദമല്ല ഉള്ളതെന്നും കേദൻ അച്ഛനോട് പറഞ്ഞിരുന്നു. സിയയും ചേതനും തമ്മിലുള്ള ബന്ധത്തിൽ കേദന്റെ ചെറിയച്ഛൻ വിജയ് അഗർവാളിനും സംശയമുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു ബന്ധമില്ലെന്ന് പറഞ്ഞ് മരുമകൾ രാഖി അഗർവാൾ ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു.

സിയയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാൽ അഗർവാൾ കുടുംബത്തിന് വലിയ ആശങ്കയില്ലായിരുന്നു. നരേന്ദ്ര മിത്തൽ എന്ന വ്യക്തി വഴിയാണ് ഈ ആലോചന വന്നത്. മിത്തലിന്റെ സഹോദരിയെയാണ് സിയയുടെ അച്ഛൻ വിവാഹം കഴിച്ചിരിക്കുന്നത്. ബന്ധുത്വമനുസരിച്ച് മിത്തൽ സിയയുടെ അമ്മാവനും വിശാൽ അഗർവാളിന്റെ കസിനുമാണ്. ഈ കുടുംബബന്ധം വിശ്വസിച്ചാണ് അഗർവാൾ കുടുംബം വിവാഹത്തിന് സമ്മതിച്ചത്. സിയയെ കണ്ട് ഇഷ്ടപ്പെട്ട ശേഷം ഫെബ്രുവരിയിൽ പുണെയിലെ ബണ്ട് ഗാർഡനിൽ വെച്ച് ഇവരുടെ വിവാഹനിശ്ചയവും നടന്നു.

ജൂൺ 17-ന് രാത്രി 11 മണിയോടെ സിയ വാട്‌സ്ആപ്പിലൂടെ കേദനെ വിളിച്ച് അടുത്ത ദിവസം വീണ്ടും ലോഹഗഡ് കോട്ടയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. കേദൻ ഈ വിവരം അമ്മ രാഖി അഗർവാളിനോട് പറഞ്ഞു. മുൻപ് പോയതുകൊണ്ട് ഇനി പോകേണ്ടതില്ലെന്ന് അമ്മ വിലക്കിയെങ്കിലും സിയ അത് കേൾക്കാതെ തർക്കിച്ചു. തുടർന്ന് രാഖി സിയയുടെ പിതാവിനെ വിളിച്ച് വിവരം പറയുകയും, മകളെ യാത്രയിൽ നിന്ന് തടയാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.

അടുത്ത ദിവസം ജൂൺ 18-ന് രാവിലെ സിയ കേദനെ വിളിച്ച് താൻ കോട്ടയിലേക്ക് പുറപ്പെടുകയാണെന്ന് അറിയിച്ചു. തുടർന്ന് രാവിലെ 10.45 ഓടെ സിയയുടെ അമ്മ പൂജ ഗോയൽ കേദന്റെ അമ്മയെ വിളിച്ച്, കേദൻ കോട്ടയിൽ നിന്ന് താഴെ വീണെന്നും ഉടൻ വരണമെന്നും ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് കേദന്റെ മാതാപിതാക്കളും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ താഴ്വരയിൽ നിന്ന് പരിക്കേറ്റ നിലയിൽ കേദനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

ജൂൺ 21-ന് കേദന്റെ പിതാവും ബന്ധുക്കളും ലോഹഗഡ് കോട്ടയിലെത്തി മകൻ വീണ സ്ഥലം പരിശോധിച്ചു. അത്ര എളുപ്പത്തിൽ ഒരാൾക്ക് അബദ്ധത്തിൽ വീഴാൻ കഴിയുന്ന സ്ഥലമല്ല അതെന്ന് മനസ്സിലായതോടെയാണ് ഇതൊരു കൊലപാതകമാണെന്ന് പിതാവ് സംശയിച്ചത്. തന്റെ മകനെ സിയയും അവളുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രിതമായി കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹം പോലീസിന് മൊഴി നൽകി. ഇതേത്തുടർന്നാണ് പോലീസ് കൊലപാതകത്തിന് കേസെടുത്തത്.

സിയയ്ക്ക് ചേതനുമായുള്ള ബന്ധത്തെക്കുറിച്ച് കേദന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ഇരുവരുടെയും ബാലി യാത്ര മുടങ്ങിയതിന് പിന്നാലെ സിയ നിരന്തരം വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു. മരണത്തിന് നാല് ദിവസം മുൻപ്, ജൂൺ 14-നും ഇവർ ലോഹഗഡ് കോട്ടയിൽ പോയിരുന്നു. അന്ന് സിയ കേദനെ തള്ളിയിടാൻ നോക്കിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. എന്തിനാണ് തള്ളിയതെന്ന് ചോദിച്ചപ്പോൾ അവിടെ പാമ്പുണ്ടായിരുന്നു എന്ന് പറഞ്ഞ് സിയ ഒഴിഞ്ഞുമാറി. സിയയുടെ ഫോൺ എപ്പോഴും തിരക്കിലാണെന്നും അവൾ ചേതനെക്കുറിച്ച് എപ്പോഴും പറയാറുണ്ടെന്നും കേദൻ അച്ഛനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ കുടുംബബന്ധം ഓർത്ത് വീട്ടുകാർ കേദനെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *