Crime

നെടുങ്കണ്ടം കൊലപാതകം; പ്രതികളെ കുടുക്കിയത് കാട്ടാനക്കൂട്ടം!

നെടുങ്കണ്ടം (ഇടുക്കി): ഭോജന്‍ എസ്‌റ്റേറ്റില്‍ പിതൃസഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളും ഇരട്ടസഹോദരന്‍മാരുമായ ഭുവനേശ്വറിനെയും വിഘ്‌നേശ്വറിനെയും പിടികൂടാന്‍ സഹായിച്ചത് കാട്ടാനക്കൂട്ടം!

സ്വത്തുതര്‍ക്കമാണ് പിതൃസഹോദരന്‍ മുരുകേശ്വരനെ കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു കൊലപാതകം. തുടര്‍ന്ന്, പ്രതികള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടു. കാട്ടിലൂടെ തമിഴ്‌നാട്ടിലേക്കു കടക്കാനായിരുന്നു പദ്ധതി. തമിഴ്‌നാട് വനമേഖലയിലൂടെ തേവാരത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ കാട്ടാനകളെ കണ്ടതോടെ മുന്നോട്ടുപോകാനായില്ല. അപ്പോഴേക്ക് പോലീസും നാട്ടുകാരും പ്രതികള്‍ക്കായി തെരച്ചിലാരംഭിച്ചിരുന്നു. രാത്രി വൈകി ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ കാട്ടില്‍നിന്നു പോലീസ് പിടികൂടി.
ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്നു പോലീസ് പറഞ്ഞു. പിതാവിനുകൂടി അവകാശപ്പെട്ട സ്വത്ത് മുരുകേശന്‍ സ്വന്തമാക്കിയതാണ് കൊലപാതകത്തിനു കാരണമെന്നാണു പ്രതികളുടെ മൊഴി. ഇരുവര്‍ക്കുമെതിരേ വേറെയും കേസുകളുണ്ടെന്നു പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.