രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി പരമവീരചക്രമാണ്. കരയിലോ, കടലിലോ, ആകാശത്തിലോ ശത്രുവിന് മുന്നിൽ അസാമാന്യ ധീരതയും, ആത്മത്യാഗവും, ധീരകൃത്യങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണിത്. എന്നാൽ ഇന്ത്യയുടെ ഈ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ആരാണ് രൂപകൽപ്പന ചെയ്തതെന്നോ, ആദ്യത്തെ പരമവീരചക്ര ജേതാവ് ആരാണെന്നോ നിങ്ങൾക്കറിയാമോ?
എന്താണ് പരമവീരചക്രം?
പരമവീരചക്രം (PVC) ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണ്. യുദ്ധകാലത്ത് അജയ്യമായ ധീരത, വീര്യം, ശൗര്യം എന്നിവ പ്രകടിപ്പിക്കുന്നവർക്കാണ് ഇത് നൽകുന്നത്. മരണാനന്തരവും ഈ പുരസ്കാരം നൽകാറുണ്ട്. ‘പരമം’ എന്നാൽ ഏറ്റവും ഉയർന്നത്, ‘വീർ’ എന്നാൽ ധീരൻ, ‘ചക്ര’ എന്നാൽ ചക്രം. ധീരന്മാരിൽ ധീരന്മാർക്ക് നൽകുന്ന ഒരു മെഡലാണ് പരമവീരചക്ര എന്ന പേര് സൂചിപ്പിക്കുന്നത്.
ബ്രിട്ടനിലെ വിക്ടോറിയ ക്രോസിനും, അമേരിക്കയിലെ മെഡൽ ഓഫ് ഓണറിനും തുല്യമാണ് പരമവീരചക്രം. ഇന്നുവരെ, ഈ ഉയർന്ന സൈനിക ബഹുമതി 21 പേർക്കാണ് ലഭിച്ചത്. ഇതിൽ കാർഗിൽ യുദ്ധത്തിലെ നാല് ധീരസൈനികർ ഉൾപ്പെടെ 14 പേർക്ക് മരണാനന്തര ബഹുമതിയായിട്ടാണ് ഈ പുരസ്കാരം ലഭിച്ചത്.
സാവിത്രി ഖനോൽക്കർ: ആരാണ് ഈ വനിത?
പരമവീരചക്രത്തിന്റെ രൂപകൽപ്പന നിർവ്വഹിച്ചത് സാവിത്രി ഖനോൽക്കറാണ്. ഇന്ത്യൻ സംസ്കാരം, കല, കരകൗശലം എന്നിവയിലുള്ള അവരുടെ മികവിനെ കണക്കിലെടുത്താണ് ഇതിനായി തിരഞ്ഞെടുത്തത്. പരമവീരചക്രത്തിന് പുറമെ അശോക ചക്ര, മഹാവീരചക്ര, കീർത്തി ചക്ര, വീര ചക്ര, ശൗര്യ ചക്ര തുടങ്ങിയ മറ്റ് പ്രധാന ഇന്ത്യൻ മെഡലുകളും അവർ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
സാവിത്രി ഖനോൽക്കറിന്റെ യഥാർത്ഥ പേരും ജന്മസ്ഥലവും
1913 ജൂലൈ 20-ന് സ്വിറ്റ്സർലൻഡിലെ ന്യൂഷാറ്റെലിലാണ് സാവിത്രി ഖനോൽക്കർ ജനിച്ചത്. ഈവ് യെവോൺ മഡായ് ഡി മാരോസ് എന്നായിരുന്നു അവരുടെ യഥാർത്ഥ പേര്. അവരുടെ പിതാവ്, ആന്ദ്രേ ഡി മഡായ്, ജനീവ സർവകലാശാലയിലെ പ്രമുഖ ഹംഗേറിയൻ സാമൂഹ്യശാസ്ത്രജ്ഞനും പ്രൊഫസറുമായിരുന്നു. അമ്മ മാർത്തേ ഹെന്റ്‌സെൽറ്റ് ജനീവയിലെ ഇൻസ്റ്റിറ്റ്യൂട്ട് ജീൻ-ജാക്വസ് റൂസോയിലെ ഒരു റഷ്യൻ അധ്യാപികയായിരുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത്, യുണൈറ്റഡ് കിംഗ്ഡത്തിലെ റോയൽ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടാനെത്തിയ മേജർ ജനറൽ വിക്രം ഖനോൽക്കറുമായി ഈവ് ഇവോൺ മാഡയ് ഡി മാരോ പ്രണയത്തിലായി. കുടുംബത്തിൽ നിന്നുള്ള എതിർപ്പ് അവഗണിച്ച് ഇന്ത്യയിലേക്ക് താമസം മാറി. 1932 ൽ ഖനോൽക്കറിനെ വിവാഹം കഴിച്ചതിന് ശേഷം അവർ സാവിത്രിഭായ് ഖനോൽക്കർ എന്ന പേര് സ്വീകരിച്ചു.
വിദേശിയാണെങ്കിലും ഇന്ത്യയുടെ ചരിത്രം ആഴത്തില്‍ സാവിത്രിബായി പഠിച്ചു, പുരാണങ്ങൾ, പാരമ്പര്യങ്ങൾ, മതഗ്രന്ഥങ്ങൾ എന്നിവയും. അവർ സസ്യാഹാരിയായ ജീവിതശൈലി സ്വീകരിച്ചു, മറാത്തി, സംസ്കൃതം, ഹിന്ദി എന്നിവയിൽ പ്രാവീണ്യം നേടി, അതോടൊപ്പം ഇന്ത്യൻ സംഗീതം, നൃത്തം, ചിത്രകല എന്നിവ പഠിക്കുകയും ചെയ്തു. താന്‍ ഒരു ഇന്ത്യൻ ആത്മാവാണെന്നും ‘യൂറോപ്പിൽ അബദ്ധത്തിൽ ജനിച്ചു’ എന്നുമാണ് അവർ എപ്പോഴും അവകാശപ്പെട്ടിരുന്നത്.
ഇന്ത്യൻ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള സാവിത്രിബായിയുടെ ആഴത്തിലുള്ള അറിവാണ് 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം യുദ്ധത്തിലെ ധീരതയ്ക്കുള്ള ഒരു പുതിയ മെഡൽ രൂപകൽപ്പന ചെയ്യുന്നതിൽ മേജർ ജനറൽ ഹിര ലാൽ അതലില്‍ അവരുടെ സഹായം തേടിയത്. ബ്രിട്ടന്റെ വിക്ടോറിയ ക്രോസിന് പകരമായി ഇന്ത്യയുടെ സൈനിക അവാർഡ് സൃഷ്ടിക്കുക എന്ന ചുമതല ഏറ്റെടുത്ത സാവിത്രിബായി, മെഡലിന് ജീവൻ നൽകി.
ഇന്ത്യയിലെ ഏറ്റവും മഹാനായ യോദ്ധാക്കളിൽ ഒരാളായ ഛത്രപതി ശിവാജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹത്തെ ആദരിക്കുന്നതിനായി, മെഡലിന്റെ ഇരുവശത്തും ശിവജിയുടെ ഐതിഹാസിക വാൾ ‘ഭവാനി’ ചേർത്തു, അതിൽ ഹിന്ദു ദേവനായ ഇന്ദ്രന്റെ ശക്തമായ പുരാണ ആയുധമായ ‘വജ്ര’ ചുറ്റിയിരുന്നു.
ആദ്യത്തെ പരമവീരചക്ര ജേതാവ്
യാദൃശ്ചികമെന്ന് പറയട്ടെ, 1950 ജനുവരി 26ന് ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരമവീരചക്രം ലഭിക്കുന്ന ആദ്യത്തെ സൈനികന്‍ മേജർ സോംനാഥ് ശർമ്മ സാവിത്രിബായിയുടെ മൂത്ത മകൾ കുമുദിനി ശർമ്മയുടെ ഭര്‍ത്താവിന്റെ സഹോദരനായിരുന്നു. 1947-48 കാലഘട്ടത്തിൽ കശ്മീരിൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിൽ അദ്ദേഹത്തിന്റെ ധീരതയ്ക്ക് മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് ബഹുമതി ലഭിച്ചത്.
1947 നവംബർ 3-ന് ബദ്ഗാം യുദ്ധസമയത്ത്, വെടിക്കോപ്പുകൾ തീർന്നതിനാൽ പിൻവാങ്ങാൻ ബ്രിഗേഡ് ആസ്ഥാനം ഉത്തരവിട്ടപ്പോൾ, മേജർ സോംനാഥ് ശർമ്മ പിൻവാങ്ങാൻ വിസമ്മതിച്ചു. അദ്ദേഹം അവസാന നിമിഷം വരെ ധീരമായി പോരാടി വീരമൃത്യു വരിച്ചു. അന്ന് അദ്ദേഹത്തിന് പ്രായം 24 വയസായിരുന്നു.
പരം വീർ ചക്രത്തിന് പുറമേ, സാവിത്രിബായി മറ്റ് നിരവധി അഭിമാനകരമായ ധീരതാ മെഡലുകളും രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതിൽ മഹാവീർ ചക്ര, വീർ ചക്ര, അശോക ചക്ര, കീർത്തി ചക്ര, ശൗര്യ ചക്ര എന്നിവ ഉൾപ്പെടുന്നു.
സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സാവിത്രിബായി, വിഭജനകാലത്ത് കുടിയിറക്കപ്പെട്ട സൈനികർ, അവരുടെ കുടുംബങ്ങൾ, അഭയാർത്ഥികൾ എന്നിവരെ സഹായിക്കുന്നതിനായി തന്റെ അവസാന വർഷങ്ങളിൽ ഭൂരിഭാഗവും സമർപ്പിച്ചു. 1952-ൽ ഭർത്താവിന്റെ മരണശേഷം, അവർ ആത്മീയതയിൽ ആശ്വാസം കണ്ടെത്തി രാമകൃഷ്ണ മിഷനിൽ ചേർന്നു. കൂടാതെ, അവർ ‘സെയിന്റ്സ് ഓഫ് മഹാരാഷ്ട്ര’ എന്ന പുസ്തകം രചിച്ചു, അത് ഇന്നും പ്രചാരത്തിലുണ്ട്.




