തിരുവനന്തപുരം: കണ്ഠരര് രാജീവരർക്ക് പകരം അദ്ദേഹത്തിന്റെ മകൻ ബ്രഹ്മദത്തൻ ശബരിമലയിലെ പുതിയ തന്ത്രിയായി ചുമതലയേൽക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്.
വരുന്ന ചിങ്ങം ഒന്നിന് താന്ത്രികാചാരപരമായ ചടങ്ങുകളോടെ ബ്രഹ്മദത്തൻ സ്ഥാനമേൽക്കും. അടുത്ത വർഷം കർക്കിടകം 31 വരെയായിരിക്കും ബ്രഹ്മദത്തന്റെ തന്ത്രി കാലാവധി.
ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് അഭ്യർത്ഥിച്ച് കണ്ഠരര് രാജീവരർ നേരത്തെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയനായ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഈ മാറ്റം. തന്ത്രിസമിതിയുടെ അനുകൂല നിലപാടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. ഈ വിവരം സ്പെഷ്യൽ കമ്മീഷണർ വഴി തിങ്കളാഴ്ച ഹൈക്കോടതിയെ ബോധിപ്പിക്കും.




