ലോകമെമ്പാടുമുള്ള അസുഖങ്ങൾക്കും അകാല മരണങ്ങൾക്കും ഉള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ഫലപ്രദമായ പൊതുജനാരോഗ്യ തന്ത്രങ്ങളിലൂടെ ഇതിന്റെ ആഘാതം ഗണ്യമായി കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കെ-പോപ്പ്, കെ-ഡ്രാമ, കെ-ബ്യൂട്ടി എന്നിവയിലൂടെ ലോകമെമ്പാടും പ്രശസ്തമായ ദക്ഷിണ കൊറിയ, രക്തസമ്മർദ്ദ നിയന്ത്രണ നിരക്കിൽ 50 ശതമാനത്തിന് മുകളിൽ കൈവരിച്ച ലോകത്തിലെ നാല് രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.
കാനഡ, കോസ്റ്റാറിക്ക, ഐസ്‌ലൻഡ് എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ. ഏറ്റവും പുതിയ കൊറിയ ഹൈപ്പർടെൻഷൻ ഫാക്ട് ഷീറ്റ് പ്രകാരം, ദക്ഷിണ കൊറിയയുടെ രക്തസമ്മർദ്ദ നിയന്ത്രണ നിരക്ക് 62 ശതമാനമായി ഉയർന്നു, ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. അതായത്, ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്ന് കണ്ടെത്തിയവരിൽ പകുതിയിലധികം ആളുകളും കൃത്യമായ ചികിത്സയിലൂടെ അത് ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്താൻ വിജയിച്ചിരിക്കുന്നു.
ജനസംഖ്യാടിസ്ഥാനത്തിൽ ഉയർന്ന രക്തസമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ ദക്ഷിണ കൊറിയ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും, ഇതിനെക്കുറിച്ചുള്ള അവബോധം, ചികിത്സ, നിയന്ത്രണം എന്നിവയിൽ രാജ്യം സ്ഥിരമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് എക്സ് (X) പോസ്റ്റിലൂടെ അഭിനന്ദിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, രണ്ട് പതിറ്റാണ്ട് മുമ്പ് ദക്ഷിണ കൊറിയയുടെ രക്തസമ്മർദ്ദ നിയന്ത്രണ നിരക്ക് വെറും 5 ശതമാനം മാത്രമായിരുന്നു. അവിടെ നിന്നാണ് പക്ഷാഘാതം (stroke) മൂലമുള്ള മരണങ്ങളിൽ 83 ശതമാനം കുറവ് വരുത്തിക്കൊണ്ട് രാജ്യം ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ഉപ്പ് കുറയ്ക്കുന്നതിനുള്ള പ്രത്യേക പ്രചാരണങ്ങൾ, എല്ലാവർക്കും താങ്ങാനാവുന്നതും ലഭ്യമാകുന്നതുമായ കോമ്പിനേഷൻ തെറാപ്പികൾ, കൃത്യമായ ഇടവേളകളിലുള്ള പരിശോധനകൾ എന്നിവയാണ് കൊറിയയുടെ ഈ വിജയത്തിന് പിന്നിലെന്ന് വിദഗ്ദ്ധർ പറയുന്നു. സർക്കാരും അക്കാദമിക് സൊസൈറ്റികളും ഫാർമസ്യൂട്ടിക്കൽ വ്യവസായവും തമ്മിലുള്ള കൂട്ടായ്മയിലൂടെയാണ് ദക്ഷിണ കൊറിയ ഈ പൊതുജനാരോഗ്യ വിജയം നേടിയതെന്ന് പ്രമുഖ മെഡിക്കൽ ജേണലായ ‘ദി ലാൻസെറ്റ്’ വ്യക്തമാക്കുന്നു. ലോകമെമ്പാടും ഓരോ മണിക്കൂറിലും ആയിരത്തിലധികം ജീവനുകളാണ് ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള പക്ഷാഘാതവും ഹൃദയാഘാതവും കാരണം നഷ്ടപ്പെടുന്നത്. അതിനാൽ ദക്ഷിണ കൊറിയയുടെ ഈ അനുഭവം മറ്റ് രാജ്യങ്ങളിലെ നേതാക്കളും ആരോഗ്യ പ്രവർത്തകരും മാതൃകയാക്കണമെന്ന് ടെഡ്രോസ് ആവശ്യപ്പെട്ടു.
രക്തസമ്മർദ്ദ നിയന്ത്രണത്തെ ആരോഗ്യരംഗത്തെ പ്രധാന മുൻഗണനയാക്കുക, വിവരശേഖരണത്തിലും നിരീക്ഷണത്തിലും നിക്ഷേപം നടത്തുക, ദീർഘകാല പരിചരണം ഉറപ്പാക്കുക എന്നിവയാണ് ദക്ഷിണ കൊറിയയുടെ വിജയത്തിൽ നിന്നും മറ്റ് രാജ്യങ്ങൾക്ക് പഠിക്കാനുള്ള പ്രധാന പാഠങ്ങൾ എന്ന് യോൻസെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ പ്രൊഫസർ ഹ്യോൺ ചാങ് കിം വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ഏകദേശം 170 കോടി മുതിർന്ന ആളുകൾ ഉയർന്ന രക്തസമ്മർദ്ദത്തോടെയാണ് ജീവിക്കുന്നതെന്നാണ് ലാൻസെറ്റ് കണക്കാക്കുന്നത്. എന്നാൽ ഇതിൽ 20 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ രക്തസമ്മർദ്ദം കൃത്യമായി നിയന്ത്രിക്കാൻ കഴിയുന്നുള്ളൂ.
ലക്ഷണങ്ങൾ പുറത്തുകാണിക്കുന്നതിന് മുൻപ് തന്നെ രക്തസമ്മർദ്ദം ഹൃദയം, മസ്തിഷ്കം, വൃക്കകൾ, രക്തക്കുഴലുകൾ എന്നിവയെ നിശ്ശബ്ദമായി തകരാറിലാക്കും. പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പലരും തങ്ങൾക്ക് ഈ രോഗാവസ്ഥയുള്ള കാര്യം അറിയാറില്ല. അതുകൊണ്ട് തന്നെ ഇതിനെ ‘നിശ്ശബ്ദനായ കൊലയാളി’ എന്ന് വിളിക്കുന്നു. പത്തിൽ ഒൻപത് തവണയും രക്തസമ്മർദ്ദം ലക്ഷണങ്ങൾ കാണിക്കാറില്ലെന്നും, കൃത്യമായ പരിശോധനകളിലൂടെ മാത്രമേ ഇത് കണ്ടെത്താൻ കഴിയൂ എന്നും ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (AIIMS) കാർഡിയോളജി പ്രൊഫസർ ഡോ. അംബുജ് റോയ് പറയുന്നു. രക്തസമ്മർദ്ദം സ്വാഭാവികമായി കുറയ്ക്കുന്നതിനായി ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യാനും, ഉപ്പും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്താനും, ധാരാളം വെള്ളം കുടിക്കാനും, പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ‘ഡാഷ്’ (DASH) മാതൃകയിലുള്ള ആഹാരരീതി പിന്തുടരാനും അദ്ദേഹം നിർദ്ദേശിക്കുന്നു.




