Crime

ഭാര്യയെ 13 വർഷം ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചു; കുറ്റസമ്മതം

ഭാര്യയെ ലഹരിമരുന്ന് നൽകി വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ കുറ്റസമ്മതം നടത്തിയ മുൻ ടോറി കൗൺസിലർ ഫിലിപ്പ് യങ് (49), കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ച കേസിലും കുറ്റക്കാരനാണെന്ന് കോടതിയിൽ സമ്മതിച്ചു. വിഞ്ചസ്റ്റർ ക്രൗൺ കോടതിയിലാണ് ഇയാൾ പുതിയ കുറ്റങ്ങൾ ഏറ്റുപറഞ്ഞത്. സ്വിൻഡനിൽ നിന്നുള്ള മുൻ കൗൺസിലറായ ഇയാൾക്കെതിരെ ആകെ 56 കുറ്റപത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിലെല്ലാം ഇയാൾ കുറ്റസമ്മതം നടത്തിയതോടെ വിചാരണയുടെ ആവശ്യം ഒഴിവായതായി ജഡ്ജി പോൾ ഡഗ്‌ഡേൽ അറിയിച്ചു.

തന്റെ മുൻഭാര്യയായ ജോവാൻ യങ്ങിനെ ലഹരിമരുന്ന് നൽകി ബോധരഹിതയാക്കി 13 വർഷത്തോളം പീഡിപ്പിച്ചതിനും അതിന്റെ ദൃശ്യങ്ങൾ പകർത്തിയതിനും നേരത്തെ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. പീഡനത്തിനിരയായ ജോവാൻ യങ്, തന്റെ സ്വകാര്യത വെളിപ്പെടുത്തിക്കൊണ്ട് തന്നെ ഈ കേസിൽ പരസ്യമായി രംഗത്തുവന്നിരുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം, ലഹരിമരുന്ന് നൽകി ബോധരഹിതയാക്കി പീഡിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജയിലിൽ നിന്ന് വിഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരായ ഫിലിപ്പ് യങ്, 2024-ൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമിച്ചതിനും കൈവശം വച്ചതിനുമുള്ള എട്ട് കുറ്റങ്ങൾ കൂടി സമ്മതിച്ചു. കൂടാതെ, 2019 നും 2024 നും ഇടയിൽ അതിക്രൂരമായ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ച നാല് കുറ്റങ്ങളും ഇയാൾ ഏറ്റു പറഞ്ഞു. ജോവാൻ യങ്ങിനെതിരായ ലൈംഗികാതിക്രമങ്ങളിൽ മറ്റ് അഞ്ച് പേർ കൂടി പ്രതികളാണ്. ഇതിൽ ഡീൻ ഹാമിൽട്ടൺ കുറ്റം സമ്മതിച്ചപ്പോൾ, നോർമൻ മാക്‌സോണി ഉൾപ്പെടെയുള്ള മറ്റ് നാലുപേർ കുറ്റം നിഷേധിച്ചു. കുറ്റം നിഷേധിച്ചവരുടെ വിചാരണ ഒക്ടോബർ 5-ന് ആരംഭിക്കും. ഫിലിപ്പ് യങ്ങിന്റെ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.