Featured Oddly News

താലി കെട്ടിന് മുൻപ് വരനെ മലർത്തിയടിച്ച് വധു, ഇനി ആജീവനാന്ത വീട്ടുജോലി വരന് സ്വന്തം!

പരമ്പരാഗത ചടങ്ങുകൾക്ക് പകരം തികച്ചും വ്യത്യസ്തമായ ഒരു പ്രൊഫഷണൽ ഗുസ്തി മത്സരത്തോടെ വിവാഹം ആഘോഷിച്ച് ചൈനയിലെ ദമ്പതികൾ ശ്രദ്ധേയരായി. കോസ്റ്റ്യൂമുകളും റഫറിയും എല്ലാമായി അരങ്ങേറിയ ഈ മത്സരത്തിൽ തോൽക്കുന്നയാൾ ജീവിതകാലം മുഴുവൻ വീട്ടിലെ ജോലികൾ ചെയ്യണമെന്നതായിരുന്നു തമാശരൂപേണയുള്ള പന്തയം.

മത്സരത്തിൽ വധു വിജയിച്ചതോടെ ജീവിതകാലത്തെ വീട്ടുജോലികളിൽ നിന്ന് അവർക്ക് ഔദ്യോഗികമായി ഇളവ് ലഭിച്ചു. ഏതാണ്ട് മുന്നൂറോളം അതിഥികളെ രസിപ്പിച്ച ഈ വേറിട്ട കല്യാണം, ചൈനയിലെ വളർന്നുവരുന്ന പ്രൊഫഷണൽ റെസ്ലിംഗ് മേഖലയ്ക്ക് മികച്ചൊരു പ്രചാരണം കൂടിയായി മാറി. ഒരു ഗുസ്തി ഗോദയ്ക്കുള്ളിൽ മാറിയ കല്യാണക്കുറിയായിരുന്നു ഈ വിവാഹത്തിന്റെ പ്രത്യേകത.

പൂക്കളും നൃത്തച്ചുവടുകളും നിറഞ്ഞ സാധാരണ കല്യാണവേദിക്ക് പകരം, ഗുയിഷൗ പ്രവിശ്യയിലെ സുൻയിയിലുള്ള ഒരു ഹോട്ടൽ ഹാളിനെ ഇവർ ഗുസ്തി ഗോദയാക്കി മാറ്റുകയായിരുന്നു. ഹാളിലെ വലിയ സ്ക്രീനിൽ “വരൻ വേഴ്സസ് വധു” എന്നെഴുതിയ വലിയൊരു മാച്ച് പോസ്റ്റർ വെച്ചാണ് അതിഥികളെ സ്വാഗതം ചെയ്തത്. ഈ വേറിട്ട വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ മുന്നൂറോളം ആളുകളാണ് ഒത്തുകൂടിയത്.

പ്രൊഫഷണൽ ഗുസ്തി താരമായ ഹെ യിൻഷെംഗും അദ്ദേഹത്തിന്റെ വധുവും ചേർന്നാണ് തങ്ങളുടെ വ്യക്തിപരമായ താല്പര്യത്തെ കല്യാണദിവസത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചത്. മൂന്ന് റൗണ്ടുകളുള്ള മത്സരത്തിൽ ഇരുവർക്കും സ്വന്തമായി ടീമുകൾ ഉണ്ടായിരുന്നു. തോൽക്കുന്നയാൾ ജീവിതകാലം മുഴുവൻ വീട്ടുജോലികൾ ചെയ്യണം എന്ന ലളിതവും രസകരവുമായ നിയമമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. പ്രധാന മത്സരത്തിന് മുൻപായി, കൃത്യമായ പരിശീലനം ലഭിച്ച ഗുസ്തിക്കാർ ബോഡി സ്ലാമുകളും വീഴ്ത്തലുകളുമായി അതിഥികളെ ആവേശം കൊള്ളിച്ചു. മുതിർന്നവരും കുട്ടികളും ഒരുപോലെ ഈ പ്രകടനം കണ്ട് ആസ്വദിച്ചു. ഒരു സാധാരണ വിവാഹ സൽക്കാരം എന്നതിലുപരി ഒരു തത്സമയ കായിക മത്സരം കാണുന്ന ആവേശത്തിലായിരുന്നു അതിഥികൾ.

വധുവും വരനും റിംഗിലേക്ക് ഇറങ്ങിയതോടെയാണ് ചടങ്ങിന്റെ പ്രധാന ആകർഷണം തുടങ്ങിയത്. കാണികളുടെ വലിയ പ്രോത്സാഹനത്തോടെ റിംഗിലെത്തിയ വധു, വരന്റെ നീക്കങ്ങളെ തന്ത്രപൂർവ്വം പ്രതിരോധിച്ച് ഒടുവിൽ വരനെ നിലംപറ്റിപ്പിച്ചു. വധുവിനെ വിജയിയായി റഫറി പ്രഖ്യാപിച്ചതോടെ, വീട്ടുജോലികളിൽ നിന്നുള്ള അവരുടെ സ്വാതന്ത്ര്യം കാണികൾ ചിരിയോടെയും കയ്യടിയോടെയും സ്വീകരിച്ചു.
സുരക്ഷിതത്വം ഉറപ്പാക്കാൻ മുൻകൂട്ടി നിശ്ചയിച്ച രീതിയിലാണ് മത്സരം നടന്നതെങ്കിലും കളിയിലുടനീളം ആകാംഷ നിലനിർത്താൻ അവർക്ക് കഴിഞ്ഞു. പങ്കെടുത്തവരെല്ലാം പ്രൊഫഷണൽ പരിശീലനം ലഭിച്ചവരാണെന്നും പരിക്കുകൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നതായും ഹെ യിൻഷെംഗ് പിന്നീട് പറഞ്ഞു. താൻ തോറ്റു കൊടുക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും, ഭാര്യയെക്കൊണ്ട് മാത്രം വീട്ടുജോലികൾ ചെയ്യിക്കാൻ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം തമാശയോടെ കൂട്ടിച്ചേർത്തു.

വിവാഹത്തിനുള്ള വലിയ ചിലവുകൾ ഒഴിവാക്കാൻ കൂടിയാണ് ഇങ്ങനെയൊരു ആശയം ദമ്പതികൾ മുന്നോട്ട് വെച്ചത്. വലിയ തുക കൊടുത്ത് ഗായകരെയും മറ്റ് കലാകാരന്മാരെയും വെക്കുന്നതിന് പകരം, തങ്ങളുടെ താല്പര്യത്തിന് ഇണങ്ങുന്ന രീതിയിൽ അവർ ഈ ഗുസ്തി മത്സരം ഒരുക്കുകയായിരുന്നു. തുടക്കത്തിൽ ഇരു വീട്ടുകാർക്കും ഇതൊരു വിചിത്രമായ ആശയമായി തോന്നിയെങ്കിലും പിന്നീട് അവർ ദമ്പതികൾക്ക് പൂർണ്ണ പിന്തുണ നൽകി. ആഹാരവും വിനോദവും പ്രകടനവും ഒത്തുചേർന്ന ഈ കല്യാണം പ്രതീക്ഷിച്ചതിലും വലിയ വിജയമായി മാറി