ജ്വല്ലറിയിൽ തോക്കുകളുമായെത്തിയ ആറംഗ കവർച്ചാസംഘത്തെ ധീരമായി നേരിട്ട് കടയുടമസ്ഥയായ സ്ത്രീ . തോക്കുകൾ ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടും താൻ ഭയന്നില്ലെന്നും, കവർച്ചക്കാരെ തടയാൻ സാധനങ്ങൾ എടുത്തു എറിഞ്ഞതായും കടയുടമ നയന പഗാരിയ പറഞ്ഞു. വെള്ളിയാഴ്ച രാത്രി നാസിക്കിലാണ് സംഭവം. കവർച്ചയ്ക്കിടെ പിസ്റ്റൾ കൊണ്ടുള്ള ആക്രമണത്തിൽ ജീവനക്കാരനായ അമിത് ശ്രീമാലിക്ക് ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ നാസിക്കിലെ തിരക്കേറിയ ഹിരാവാഡി പ്രദേശത്താണ് സംഭവം. ആറംഗ സായുധ സംഘം ജ്വല്ലറിയിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയും, ജീവനക്കാരെ മർദ്ദിച്ച ശേഷം സ്വർണാഭരണങ്ങളുമായി കടന്നുകളയുകയും ചെയ്തു. ഈ ദാരുണമായ കവർച്ചയുടെ കൃത്യമായ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പഞ്ച്വതി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ന്യൂ സമൃദ്ധി ജ്വല്ലറിയിലാണ് സംഭവം നടന്നത്.
രാത്രി കടയടയ്ക്കാൻ ജീവനക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് മൂന്ന് ബൈക്കുകളിലായി ആറ് സായുധ സംഘം എത്തിയത്. ഈ സമയം കടയുടമ നയന പഗാരിയ, ഒരു വനിതാ ജീവനക്കാരി, അമിത് ശ്രീമാലി എന്നിവരായിരുന്നു കടയിലുണ്ടായിരുന്നത്. പ്രതികൾ മൂവർക്കും നേരെ പിസ്റ്റൾ ചൂണ്ടുകയും എതിർത്താൽ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ തോക്കുകൾക്ക് മുന്നിലും വഴങ്ങാതെ നയന കവർച്ചക്കാരെ തടയാൻ ശ്രമിച്ചു. ഇതിനിടെ അക്രമികളിൽ ഒരാൾ വെടിയുതിർത്തതോടെ കടയ്ക്കുള്ളിൽ വലിയ പരിഭ്രാന്തിയുണ്ടായി. മറ്റൊരു ജീവനക്കാരനായ അമിത് ശ്രീമാലി കള്ളന്മാരെ കീഴടക്കാൻ ശ്രമിച്ചെങ്കിലും ക്രൂരമായി മർദ്ദിക്കപ്പെട്ടു. പിസ്റ്റളിന്റെ പിൻഭാഗം കൊണ്ട് അമിതിന്റെ തലയ്ക്ക് നിരന്തരം അടിയേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് നയന പഗാരിയ പറയുന്നത് ഇങ്ങനെയാണ്: “കടയടയ്ക്കുന്നതിന് മുൻപായി ഞങ്ങൾ ആഭരണങ്ങൾ ബാഗുകളിൽ എടുത്തു വെയ്ക്കുകയായിരുന്നു. പെട്ടെന്നാണ് മുഖംമൂടി ധരിച്ച ആറ് പേർ ബൈക്കുകളിലെത്തി ഞങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയത്. എന്നാൽ ഞാൻ ഭയപ്പെടാതെ അവരെ ചെറുത്തു. അവരിലൊരാൾ വെടിയുതിർത്തിട്ടും ഞാൻ പിന്മാറിയില്ല. എന്റെ സഹപ്രവർത്തകൻ ശ്രീമാലിയും അവരെ തടയാൻ ശ്രമിച്ചു. ഞാൻ കൗണ്ടറിലിരുന്ന ഒരു തട്ട് (പ്ലേറ്റ്) അവർക്ക് നേരെ എറിയുകയും, അവരെ പിടികൂടാനായി കൗണ്ടറിന് മുകളിൽ കയറുകയും ചെയ്തു. ഞങ്ങൾ ബഹളം വെച്ചതോടെ കള്ളന്മാർ പരിഭ്രാന്തരായെങ്കിലും ചില ആഭരണപ്പെട്ടികളുമായി അവർ രക്ഷപ്പെട്ടു.”
കവർച്ചയ്ക്ക് പിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംശയസ്പദമായ വ്യക്തികളെ രാത്രി വൈകി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.




