Crime

‘ആളുകള്‍ വരുമ്പോള്‍ നമ്മുടെ വസ്‌ത്രമഴിക്കാന്‍പോലും അവിടെ സ്‌ത്രീകളുണ്ട്, എന്തൊക്കെ ചെയ്‌തെന്ന്‌ പോലും ഓര്‍മയില്ല’- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ വിദേശത്തേയ്‌ക്കു കടത്തി പെണ്‍വാണിഭം നടത്തിയ കേസില്‍ ഇരയായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി ദിവസങ്ങളോളം തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നു യുവതി പറഞ്ഞു.

നാട്ടിൽ നിന്ന് പറഞ്ഞ കാര്യങ്ങളല്ല അവിടെ ചെന്നപ്പോൾ സംഭവിച്ചതെന്നും അതൊരു വലിയ കെണിയായിരുന്നുവെന്നും യുവതി വ്യക്തമാക്കി. അവിടെ ഇതുപോലെ നിരവധി പെൺകുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെയെല്ലാം കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാക്കിയാണ് നിർത്തിയിരിക്കുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. ഒരു ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട സിന്ധുവാണ് മേക്കപ്പ് ആർട്ടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് തന്നെ ദുബായിലേക്ക് കൊണ്ടുപോയത്.

ഇവര്‍ തനിക്കു മയക്കുമരുന്നു നല്‍കി ഒരുപാട്‌ കാര്യങ്ങള്‍ പറയിപ്പിച്ചു. ഇവര്‍ക്കുവേണ്ടി എന്തൊക്കെ ചെയ്‌തെന്ന്‌ പോലും ഓര്‍മയില്ല. പ്രതികരിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ നമ്മുടെ ശരീരം തളര്‍ത്തിയിടും. ആളുകള്‍ വരുമ്പോള്‍ നമ്മുടെ വസ്‌ത്രം പോലും അഴിക്കാന്‍ അവിടെ സ്‌ത്രീകളുണ്ടായിരുന്നു. പ്രതിപ്പട്ടികയില്‍ പേരില്ലാത്ത ഒരു കുട്ടിയുണ്ട്‌, അവളാണ്‌ ഇതെല്ലാം ചെയ്‌തത്‌”- യുവതി പറഞ്ഞു.

രണ്ടുമാസം ഒരുപാട്‌ ഉപദ്രവിച്ചെന്നും വിസിറ്റിങ്‌ വിസയിലാണു തന്നെ ദുബായിലേക്കു കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. കുടുംബ ജീവിതം നശിപ്പിച്ചു. എന്തുതെറ്റാണ്‌ ഇവരോടു ചെയ്‌തതെന്നറിയില്ല. കുടുംബത്തിനു പോലും വേണ്ടാത്ത രീതിയില്‍ അവര്‍ തന്റെ ജീവിതം മാറ്റിയെന്നും ഇപ്പോഴും മാനസികമായി പീഡിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു. തന്റെ ചിത്രങ്ങള്‍ പ്രതി മഞ്‌ജിമ അയച്ചുകൊടുത്തെന്നും അങ്ങനെയാണ്‌ ആദ്യം താന്‍ പരാതി കൊടുത്തതെന്നും അവര്‍ പറഞ്ഞു. ഇപ്പോഴും താന്‍ ഓക്കെയല്ലെന്നും കൗണ്‍സിലിങ്‌ ചെയ്‌താണ്‌ ഓക്കെയായി വരുന്നത്‌. വിമാനത്താവളത്തില്‍നിന്ന്‌ നേരിട്ടു ദുബായിലെ ഹോട്ടല്‍ മുറിയിലേക്കുകൊണ്ടു പോയി. അവിടെ കൊണ്ടുപോയപ്പോള്‍ ഏഴോ എട്ടോ പെണ്‍കുട്ടികളുണ്ടായിരുന്നു. ബാറിന്‌ അടുത്തു പോയതുപോലുള്ള മണമായിരുന്നു ആ മുറിക്ക്‌.

സി.ഐ.ഡി. എന്ന്‌ സ്വയം പരിചയപ്പെടുത്തിയ മഹറൂഫ്‌ എന്നയാളാണ്‌ അവിടെ വന്നു സ്‌ത്രീകള്‍ക്ക്‌ ഡ്രഗ്‌സ്‌ കൊടുക്കുന്നതും സ്‌ത്രീകളെ ഉപയോഗിക്കുന്നതും. ഭീഷണിപ്പെടുത്തുന്നതും അവനാണ്‌. തിരിച്ചുവരുന്ന സമയത്തും അവര്‍ തന്നെ വെറുതെ വിട്ടില്ല. തന്റെ ബാഗില്‍ മൂന്നു പാക്കറ്റില്‍ ‘വെള്ളപ്പൊടി ‘അവര്‍ വച്ചിരുന്നു. താന്‍ അവര്‍ പറയുന്നതു കേട്ടതിനെത്തുടര്‍ന്നു ബാഗ്‌ പരിശോധിച്ചപ്പോള്‍ ഈ സാധനം കിട്ടുകയായിരുന്നു. തന്റെ ആഭരണവും വസ്‌ത്രവും ഫോണുമെല്ലാം അവര്‍ എടുത്തുവച്ചു. തന്റെ കുടുംബ സുഹൃത്താണു തിരിച്ച്‌ വരാന്‍ ടിക്കറ്റ്‌ എടുത്തു തന്നത്‌. എന്നാല്‍, ഇക്കാര്യങ്ങള്‍ താനാണു ദുബായില്‍ ചെയ്യുന്നതെന്നു പറഞ്ഞു കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി കൂട്ടിച്ചേര്‍ത്തു. ശങ്കരന്‍ നമ്പൂതിരി എന്നയാളും മഹറൂഫിന്റെ കൂടെ സ്‌ത്രീകളെ പീഡിപ്പിക്കാന്‍ മുന്നിലുണ്ടായിരുന്നു. പീഡന വിവരങ്ങള്‍ പുറത്തറിയിച്ചാല്‍ തങ്ങളുടെ അവര്‍
എടുത്ത ചിത്രങ്ങള്‍ വീട്ടിലും മറ്റും കാണിക്കുമെന്നു പറഞ്ഞാണു പലരെയും കൊണ്ട്‌ പീഡിപ്പിച്ചതെന്നും യുവതി പറഞ്ഞു.