പാറ്റ്നയിലെ 65-കാരിയായ ദേവ്നി ദേവി എന്ന അമ്മ, 2.5 കോടി രൂപയുടെ ഒരു ഭക്ഷണ സാമ്രാജ്യം കെട്ടിപ്പടുത്തത് അതിശയിപ്പിക്കുന്ന ഒരു വിജയഗാഥയാണ്. കേവലം 20 രൂപയുടെ ടിഫിൻ സർവീസിൽ നിന്ന് തുടങ്ങിയ ഈ യാത്ര ഇന്ന് നഗരത്തിലെ ഏറ്റവും വിശ്വസനീയമായ ഭക്ഷണ ബ്രാൻഡുകളിൽ ഒന്നായി മാറിയിരിക്കുന്നു.
പതിനാറാം വയസ്സിൽ വിവാഹിതയായ ദേവ്നി ദേവിക്ക് 25 പേരുള്ള ഒരു വലിയ കൂട്ടുകുടുംബത്തിന് ഭക്ഷണം പാകം ചെയ്ത് ദശകങ്ങളുടെ പരിചയമുണ്ടായിരുന്നു. 2002-ൽ മക്കളുടെ പഠനാവശ്യത്തിനായി പാറ്റ്നയിലേക്ക് മാറിയപ്പോഴാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ഹോസ്റ്റലുകളിൽ താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ മോശം നിലവാരം കണ്ട അവർ, അവർക്കായി വീട്ടിലുണ്ടാക്കുന്ന തനത് ഭക്ഷണമെത്തിക്കാൻ തീരുമാനിച്ചു.
പട്ന മെഡിക്കൽ കോളേജിലെ ഒരു വിദ്യാർത്ഥിക്ക് ഭക്ഷണം നൽകിക്കൊണ്ടായിരുന്നു തുടക്കം. വൈകാതെ വിദ്യാർത്ഥികൾക്കിടയിൽ ഈ ഭക്ഷണത്തിന് പ്രിയമേറുകയും അവർ സ്നേഹത്തോടെ അവരെ ‘അമ്മ’ എന്ന് വിളിക്കാൻ തുടങ്ങുകയും ചെയ്തു.
എന്നാൽ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒരു സമ്പന്ന കുടുംബത്തിലെ സ്ത്രീ എന്തിന് പുറത്തുപോയി ജോലി ചെയ്യണം എന്ന് ചോദിച്ച് ഭർത്താവ് ആറുമാസത്തോളം അവരോട് സംസാരിച്ചില്ല. എങ്കിലും മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നത് പുണ്യമാണെന്ന് വിശ്വസിച്ച അമ്മ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. കോവിഡ് കാലത്ത് ഡോക്ടർമാർക്കും മറ്റും തടസ്സമില്ലാതെ ഭക്ഷണം എത്തിച്ചുനൽകിയ അവർക്ക് പിന്നീട് കോവിഡ് ബാധിച്ചപ്പോൾ ഈ വിദ്യാർത്ഥികൾ തന്നെയാണ് ആശുപത്രിയിൽ കൂട്ടിരുന്നതും പരിചരിച്ചതും.
മകന്റെ നിർദ്ദേശപ്രകാരം 2022-ൽ ‘അമ്മ കിച്ചൺ’ എന്ന പേരിൽ ഒരു ക്ലൗഡ് കിച്ചൺ ആരംഭിച്ചതോടെയാണ് ബിസിനസ് വലിയ രീതിയിൽ വളർന്നത്. ഇന്ന് രണ്ട് വലിയ റെസ്റ്റോറന്റുകളിലായി മുപ്പതോളം ജീവനക്കാർ അവിടെ ജോലി ചെയ്യുന്നുണ്ട്. ഒരിക്കൽ അമ്മയുടെ ജോലിയെ എതിർത്തിരുന്ന മൂത്ത മകൻ പോലും ഇന്ന് തന്റെ ജോലി ഉപേക്ഷിച്ച് അമ്മയുടെ ബിസിനസിനൊപ്പം ചേർന്നു. അധ്വാനിക്കാനുള്ള മനസ്സും നല്ല ലക്ഷ്യവുമുണ്ടെങ്കിൽ ഏത് പ്രായത്തിലും വിജയം കൈവരിക്കാമെന്ന് ദേവ്നി ദേവി തെളിയിക്കുന്നു.




