Featured Spotlight

കെ.സുധാകരന് മാത്രം ഇളവ് ആലോചനയിൽ; വീണ്ടും പരിഗണിക്കാൻ ഹൈക്കമാൻഡ്

കെ. സുധാകരന്റെ സ്ഥാനാർഥിത്വം വീണ്ടും പരിഗണിക്കാൻ ഹൈക്കമാൻഡ്. സുധാകരന് മാത്രം ഇളവു നൽകുന്നത് ആലോചനയിൽ. സുധാകരൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് നീക്കം . ഇന്നലെ രാത്രി കെ.സുധാകരന്റെ ഫ്ലാറ്റിലെത്തി സംസാരിച്ച കെ.സി. വേണുഗോപാലിനോടും സുധാകരൻ നിലപാട് ആവർത്തിച്ചിരുന്നു. ഹൈക്കമാന്റിന്റെ അവസാന മറുപടി കാത്ത് നില്‍ക്കുകയാണ് കെ. സുധാകരൻ.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മല്‍സരിക്കുമെന്ന ഉറച്ച നിലപാടില്‍ തുടരുന്ന കെ.സുധാകരന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 36 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് ഇന്ന് രണ്ടാംപട്ടിക പുറത്തിറക്കിയേക്കും. പതിനൊന്നരയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന് രണ്ടാമത്തെ പട്ടികയ്ക്ക് അംഗീകാരം നൽകും. അതേസമയം, സണ്ണി ജോസഫ് മല്‍സരിക്കുന്ന സാഹചര്യത്തില്‍ ബെന്നി ബഹനാന് കെ.പി.സി.സി. അധ്യക്ഷന്റെ ചുമതല നല്‍കിയേക്കും.

താന്‍ സീറ്റ് ചോദിച്ചിട്ടില്ലെന്ന് എം.കെ. രാഘവന്‍ എം.പി. മല്‍സരിക്കണമെന്ന് നേതാക്കള്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ്. തോല്‍ക്കുന്ന സീറ്റില്‍ മല്‍സരിച്ച് ജയിക്കാനാണ് പറഞ്ഞത്. തനിക്ക് യാതൊരു അതൃപ്തിയുമില്ല. എം.പിമാര്‍ മല്‍സരിക്കുന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെ.സുധാകന്‍റെ കാര്യവും തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും എം.കെ.രാഘവന്‍. കെ.സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് എം.കെ.രാഘവന്റെ പ്രതികരണം.