ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകർക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ആർ.എസ്.എസ് ആശയപ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സൈബർ സെൽ ഐ.ജിക്കാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് മോഹൻദാസ് ജന്തർ മന്തറിലെ പ്രതിഷേധക്കാരെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. പ്രക്ഷോഭ സ്ഥലത്ത് കൂട്ടബലാത്സംഗം നടക്കുമെന്നും, അതിനെക്കുറിച്ച് പരാതിയുണ്ടാവില്ലെന്നും, ബലാത്സംഗം ഇഷ്ടപ്പെടുന്ന പെൺകുട്ടികളാണ് അവിടെയുള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ കഥയെ പരാമർശിച്ചുകൊണ്ട് സംസാരിച്ച അദ്ദേഹം, ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളിൽ ഉള്ളവർക്ക് ഇത്തരം കാര്യങ്ങൾ ഇഷ്ടമാണെന്നും ഇതിനിടയിൽ ആരെങ്കിലും മരിച്ചാൽ അവരെ രക്തസാക്ഷിയാക്കുമെന്നും ആരോപിച്ചു.
തനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്ന് മുൻപ് മറ്റൊരു വിഡിയോയിൽ മോഹൻദാസ് പറഞ്ഞതും വലിയ വിവാദമായിരുന്നു. ജന്തർ മന്തറിന് ചുറ്റുമുള്ള നാല് സ്ക്വയർ കിലോമീറ്റർ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ച് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടുമെന്നും, എന്നിട്ടും മാറിയില്ലെങ്കിൽ വെടിവെച്ച് ആളുകളെ കൊന്ന് നാല് മണിക്കൂറിനുള്ളിൽ രംഗം ശാന്തമാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ വിഡിയോകൾ പ്രചരിച്ചതോടെ ടി.ജി. മോഹൻദാസിനെതിരെ കടുത്ത നിയമനടപടി വേണമെന്ന ആവശ്യം ശക്തമായി. ഇതിന് പുറമേ, വിദ്യാർഥികളെ വെടിവെച്ചുകൊല്ലണമെന്ന പരാമർശത്തിനെതിരെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും മോഹൻദാസിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.




