Oddly News

സിന്ധ്യ രാജവംശത്തിന്റെ 3,000 കിലോയുടെ ചരിത്ര പീരങ്കി മോഷ്ടിച്ചു; ക്രെയിനുമായി എത്തിയത് 30 പേർ അടങ്ങുന്ന സായുധ സംഘം!

നമ്മുടെ ചരിത്രത്തിലും പാരമ്പര്യത്തിലും നാം ഏറെ അഭിമാനിക്കാറുണ്ടെങ്കിലും, അവ സംരക്ഷിക്കുന്ന കാര്യത്തിൽ പലപ്പോഴും വേണ്ടത്ര ഉത്തരവാദിത്തം കാണിക്കാറില്ല. ചരിത്രസ്മാരകങ്ങൾ കേടുവരുത്തുന്നത് മുതൽ വിഗ്രഹങ്ങളും പുരാതന വസ്തുക്കളും മോഷ്ടിക്കുന്നത് വരെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയിലെ പൈതൃക കേന്ദ്രങ്ങളിൽ ആവർത്തിക്കുകയാണ്. ഈ പട്ടികയിലേക്ക് ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി ഇപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ നർവാർ കോട്ടയിൽ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന, സിന്ധ്യ രാജവംശത്തിന്റെ കാലത്തെ 3,000 കിലോഗ്രാം ഭാരമുള്ള പീരങ്കിയാണ് അതിസാഹസികമായ ഒരു രാത്രികാല ഓപ്പറേഷനിലൂടെ കവർച്ച ചെയ്യപ്പെട്ടത്. ആയുധധാരികളായ സംഘം കോട്ടയിലെ സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് ഈ പുരാതന പീരങ്കിയുമായി കടന്നുകളഞ്ഞത്. ഇത് പൈതൃക കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ചും പുരാവസ്തുക്കളുടെ സംരക്ഷണത്തെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 15-16 തീയതികളിൽ അർദ്ധരാത്രിയോടെ 25 മുതൽ 30 ഓളം വരുന്ന ആയുധധാരികളായ സംഘം നർവാർ കോട്ടയിൽ അതിക്രമിച്ചു കയറുകയായിരുന്നു. കോട്ടയുടെ തുറസ്സായ കച്ചേരി (കോടതി) വളപ്പിൽ സൂക്ഷിച്ചിരുന്ന 14 ചരിത്ര പീരങ്കികളിൽ ഒന്നാണ് ഇവർ മോഷ്ടിച്ചത്. തങ്ങളെ തടയാൻ ശ്രമിച്ചാൽ അപായപ്പെടുത്തുമെന്ന് അക്രമികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി സുരക്ഷാ ജീവനക്കാർ പറഞ്ഞു. ഈ മോഷണത്തോടെ കോട്ടയിലുണ്ടായിരുന്ന പീരങ്കികളുടെ എണ്ണം 14-ൽ നിന്ന് 13 ആയി കുറഞ്ഞു.

അപകടകരമായ കാര്യം, മോഷണം നടക്കുന്നതിന് ഏതാണ്ട് 12 ദിവസം മുൻപ് തന്നെ കോട്ടയ്ക്ക് ചുറ്റും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇത് ഗൗരവമായി എടുത്തില്ല. മുന്നറിയിപ്പുകൾ ഉണ്ടായിട്ടും കോട്ടയിലെ സുരക്ഷ ശക്തമാക്കുകയോ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. 3,000 കിലോഗ്രാം ഭാരമുള്ള പീരങ്കി മാറ്റാൻ വലിയ തയ്യാറെടുപ്പുകളോടെയാണ് കവർച്ചാ സംഘം എത്തിയത്. ഇതിനായി അവർ ഒരു ക്രെയിനും ട്രക്കും കൂടെ കരുതിയിരുന്നു. കോട്ടയുടെ പിൻഭാഗത്തെ വഴിയിലൂടെ ആസൂത്രിതമായി അകത്തുകയറിയ സംഘം പീരങ്കി ട്രക്കിലേക്ക് കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു.

സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ ബാൽകിഷൻ തന്റെ നിസ്സാഹായാവസ്ഥ വിവരിക്കുകയുണ്ടായി. ആധുനിക ആയുധങ്ങളുമായാണ് വലിയൊരു സംഘം എത്തിയതെന്നും എന്നാൽ തന്റെ കൈവശം ഒരു ലാത്തി മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയിൽ വെളിച്ചക്കുറവുണ്ടായിരുന്നെന്നും ടോർച്ച് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും തനിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവൻ വേണമെങ്കിൽ മാറിനിൽക്കാൻ അവർ ഭീഷണിപ്പെടുത്തിയതിനാലാണ് തനിക്ക് പിന്നോട്ട് മാറേണ്ടി വന്നത്.

മോഷ്ടിക്കപ്പെട്ട 16-ാം നൂറ്റാണ്ടിലെ ഈ പീരങ്കി കേവലമൊരു ഇരുമ്പ് ഘടന മാത്രമല്ല, ഇന്ത്യയുടെ സൈനിക പൈതൃകത്തിന്റെ പ്രധാന ഭാഗമായാണ് ചരിത്രകാരന്മാർ ഇതിനെ കാണുന്നത്. ആ കാലഘട്ടത്തിലെ ലോഹനിർമ്മാണ നൈപുണ്യവും യുദ്ധസാങ്കേതികവിദ്യയും വിളിച്ചോതുന്നതായിരുന്നു ഇതിലെ കൊത്തുപണികൾ. ഇത്തരം നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾക്ക് അന്താരാഷ്ട്ര കള്ളക്കടത്ത് വിപണിയിൽ കോടികളുടെ വിലമതിപ്പുണ്ടാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതിനാൽ തന്നെ ഏതെങ്കിലും അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് ഇതിൽ പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തിന് പിന്നാലെ പോലീസ് അജ്ഞാതരായ പ്രതികൾക്കെതിരെ കവർച്ചാക്കേസ് രജിസ്റ്റർ ചെയ്തു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം സൈബർ സെല്ലിന്റെ സഹായത്തോടെ പുരാവസ്തു കള്ളക്കടത്ത് ശൃംഖലകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെ പങ്കിനെ തള്ളിക്കളയാനാകില്ലെന്നും കരേര എസ്.ഡി.ഒ.പി പ്രശാന്ത് ശർമ്മ വ്യക്തമാക്കി. സംഭവം അത്യന്തം ഗൗരവമുള്ളതാണെന്നും താൻ നേരിട്ട് നർവാർ കോട്ട സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുമെന്നും, പീരങ്കി എത്രയും വേഗം വീണ്ടെടുക്കാൻ പോലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാന പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തരുൺ കുമാർ മാലോഹിയ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *