അമേരിക്കയിലെ ഒക്ലഹോമയിൽ നിന്നുള്ള ഒരു പിതാവ് തന്റെ രണ്ട് ചെറിയ പെൺമക്കളെ ഗ്യാസ് സ്റ്റേഷനിലെ സ്ത്രീകളുടെ ശുചിമുറിയിൽ കൊണ്ടുപോയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ടൈലർ ബ്രോഡ്‌സ്‌കി എന്നയാൾ തന്റെ മക്കളോടൊപ്പം ഫ്ലോറിഡയിൽ നിന്ന് ഒക്ലഹോമയിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം നടന്നത്. വഴിമധ്യേ അലബാമയിലെ ഒരു ‘ക്വിക്ട്രിപ്പ്’ ഗ്യാസ് സ്റ്റേഷനിൽ കുട്ടികൾക്ക് മൂത്രമൊഴിക്കാനായി അദ്ദേഹം വണ്ടി നിർത്തി. സ്ത്രീകളുടെ ശുചിമുറിയിൽ ആരും ഇല്ലാതിരുന്നതിനാലാണ് കുട്ടികളെ അങ്ങോട്ട് കൊണ്ടുപോയതെന്ന് ബ്രോഡ്‌സ്‌കി ടിക്ടോക്ക് വീഡിയോയിലൂടെ പറഞ്ഞു. മുതിർന്ന പുരുഷന്മാർ ഉള്ളതിനാലും അഴുക്കായതിനാലും കുട്ടികളെ പുരുഷന്മാരുടെ ശുചിമുറിയിൽ കൊണ്ടുപോകാൻ അദ്ദേഹം ആഗ്രഹിച്ചില്ല.
എന്നാൽ, ഇതിനെതിരെ അവിടെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ രംഗത്തെത്തുകയും ഇത് “വിവേകശൂന്യമായ” പ്രവൃത്തിയാണെന്ന് പറഞ്ഞ് ബ്രോഡ്‌സ്‌കിയോട് തർക്കിക്കുകയും ചെയ്തു. ആ സമയത്ത് തന്റെ ഭാര്യയും അസുഖബാധിതയായ അമ്മായിയമ്മയും സ്ത്രീകളുടെ ശുചിമുറിയിൽ കയറാൻ വന്നപ്പോഴാണ് ഒരു പുരുഷൻ അകത്തുള്ള വിവരം അറിഞ്ഞതെന്ന് അയാൾ പറഞ്ഞു. ബ്രോഡ്‌സ്‌കി മക്കളെ കൈ കഴുകാൻ സഹായിക്കുന്നതിനിടയിൽ, ഈ യാത്രക്കാരൻ പോലീസിനെ വിളിച്ച് പരാതിപ്പെടുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
ഈ ബഹളം കണ്ട് ഭയന്നുപോയ ബ്രോഡ്‌സ്‌കിയുടെ മകൾ കരയാൻ തുടങ്ങിയപ്പോൾ, “കുഴപ്പമില്ല മോളേ, ചില സ്ത്രീകൾക്ക് ഇപ്പോഴും പക്വത വന്നിട്ടില്ല” എന്ന് പറഞ്ഞ് അദ്ദേഹം മകളെ ആശ്വസിപ്പിച്ചു. താൻ ഒരു പിതാവാണെന്നും ഒപ്പമുള്ളത് പെൺകുട്ടികളായതിനാലാണ് സ്ത്രീകളുടെ ശുചിമുറിയിൽ കയറിയതെന്നും അദ്ദേഹം ആ വ്യക്തിയോട് വ്യക്തമാക്കുന്നുണ്ടായിരുന്നു. എന്നാൽ ബ്രോഡ്‌സ്‌കിക്ക് അവിടെ കയറാൻ ഒരവകാശവുമില്ലെന്നും, ഗ്യാസ് സ്റ്റേഷനിലെ ഏതെങ്കിലും ജീവനക്കാരിയോട് സഹായം ചോദിക്കുകയാണ് വേണ്ടതിരുന്നതെന്നും ആ യാത്രക്കാരൻ വാദിച്ചു.
തുടർന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞതായും ബ്രോഡ്‌സ്‌കി പിന്നീട് മറ്റൊരു വീഡിയോയിലൂടെ അറിയിച്ചു. രണ്ട് ചെറിയ പെൺകുട്ടികളെ പുരുഷന്മാരുടെ ശുചിമുറിയിൽ കൊണ്ടുപോയാലും ആളുകൾ അതിനെ മോശമായി കാണാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. പരാതിപ്പെട്ട വ്യക്തിയോട് അവിടെനിന്ന് പോകാൻ ആവശ്യപ്പെട്ട പോലീസ്, കുട്ടികളോട് സംസാരിച്ച് അവർക്ക് സുരക്ഷിതത്വബോധം നൽകുകയും ചെയ്തു. ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാർ കുട്ടികൾക്ക് സൗജന്യമായി ഐസ്ക്രീമും നൽകി.
തന്റെ മക്കൾ ഇപ്പോൾ സന്തോഷത്തോടെയും സുരക്ഷിതരായും ഇരിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. കുട്ടികളുമായി യാത്ര ചെയ്യുന്ന ഭൂരിഭാഗം മാതാപിതാക്കളും പരിചാരകരും പൊതുസ്ഥലങ്ങളിൽ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഈ സംഭവത്തിന്റെ പേരിൽ ആ യാത്രക്കാരനെ ആരും ഉപദ്രവിക്കരുതെന്നും, തനിക്കുണ്ടായ അനുഭവം പങ്കുവെച്ചതിലൂടെ ആ വ്യക്തിക്ക് തന്റെ തെറ്റ് മനസ്സിലാകുമെന്ന് കരുതുന്നതായും ബ്രോഡ്‌സ്‌കി പറഞ്ഞു.




