മുംബൈ മെട്രോയുടെ വൃത്തിയെയും കുറഞ്ഞ യാത്രാനിരക്കിനെയും പ്രശംസിച്ച് അമേരിക്കൻ സ്വദേശിയായ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ പൊതുഗതാഗത സംവിധാനത്തിന്റെ മികച്ച രൂപകൽപ്പന കണ്ടെങ്കിലും അമേരിക്ക ഇത് മാതൃകയാക്കണമെന്നാണ് ലിസ് എന്ന വിദേശി പറയുന്നത്. ‘മുംബൈ മെട്രോ എക്സ്പീരിയൻസ്’ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് മുംബൈയിലെ പ്രാദേശിക ട്രെയിനുകൾക്കൊപ്പം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയായി മാറിയ മെട്രോ ട്രെയിനിലെ തന്റെ ആദ്യ യാത്രാനുഭവം അവർ പങ്കുവെച്ചത്. മെട്രോയിലെ മികച്ച വൃത്തിയും കൃത്യതയും കുറഞ്ഞ ചെലവുമെല്ലാം ലിസിനെ ഏറെ അത്ഭുതപ്പെടുത്തി.
യാത്രക്കാരുടെ സുരക്ഷാ ക്രമീകരണങ്ങൾ, മികച്ച എയർകണ്ടീഷണർ സംവിധാനം, സ്ത്രീകൾക്കായി മാത്രമുള്ള പ്രത്യേക കോച്ചുകൾ എന്നിവയാണ് മുംബൈ മെട്രോയുടെ ഏറ്റവും വലിയ സവിശേഷതകളായി അവർ ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ ആധുനിക പൊതു അടിസ്ഥാന സൗകര്യങ്ങളിൽ നിന്ന് അമേരിക്കയ്ക്ക് വലിയ പാഠങ്ങൾ പഠിക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുംബൈയിൽ ആദ്യമായി മെട്രോയിൽ കയറിയപ്പോൾ ഒരു ടിക്കറ്റിന് വെറും 20 രൂപ മാത്രമാണ് ഈടാക്കിയതെന്ന് ലിസ് വീഡിയോയിൽ പറയുന്നുണ്ട്. സ്റ്റേഷൻ വളരെ വൃത്തിയുള്ളതാണെന്നും ഇവിടുത്തെ സുരക്ഷാ വാതിലുകൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും അവർ വ്യക്തമാക്കി.
അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി സബ്‌വേയേക്കാൾ എത്രയോ മടങ്ങ് വൃത്തിയുള്ളതാണ് മുംബൈ മെട്രോയെന്നും അവർ വിലയിരുത്തി. മുംബൈയിൽ കടുത്ത ചൂടായതിനാൽ മെട്രോയ്ക്കുള്ളിലെ തണുപ്പ് വലിയ ആശ്വാസമാണ് നൽകുന്നത്. മറ്റ് പല രാജ്യങ്ങളിലും കാണാത്ത രീതിയിൽ സ്ത്രീകൾക്കായി ഇവിടെ പ്രത്യേക കമ്പാർട്ട്മെന്റുകൾ തിരിച്ചിട്ടുണ്ട്. മുംബൈയിലെ മെട്രോ സംവിധാനം അങ്ങേയറ്റം മികച്ചതാണെന്നും ഈ കാര്യത്തിൽ അമേരിക്ക ഇന്ത്യയെക്കണ്ട് പഠിക്കണമെന്നുമാണ് ലിസ് വീഡിയോയിലൂടെ പറയുന്നത്. ധാരാളം ആളുകളാണ് ഈ വീഡിയോ ഓൺലൈനിൽ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്.




