നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിന്നും ഉടൻ മാറും. എകെജി സെന്ററിന് സമീപത്തുള്ള ചിന്താ ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള മുറികളിലേക്കാവും അദ്ദേഹം കുടുംബത്തോടൊപ്പം താമസം മാറ്റുന്നത്. പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് താമസിക്കാനായി നൽകുന്ന സൗകര്യമാണിത്. ക്ലിഫ് ഹൗസിലെ തന്റെ പ്രിയപ്പെട്ട നായ റോബിയെയും അദ്ദേഹം പുതിയ വീട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം, വസതിയിലുള്ള പശുക്കളുടെയും മറ്റും കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കണ്ണൂരിൽ നിന്നാണ് പിണറായി വിജയൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയത്. അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ പിന്നീട് മറ്റൊരു ഔദ്യോഗിക വസതിയും മറ്റ് സൗകര്യങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്.
മികച്ച ഇനത്തിൽപ്പെട്ട സഹിവാൾ, വെച്ചൂർ, ജഴ്സി തുടങ്ങി നാല് പശുക്കളും മൂന്ന് കന്നുക്കുട്ടികളുമാണ് നിലവിൽ ക്ലിഫ് ഹൗസിലുള്ളത്. ദിവസവും ഏകദേശം 12 ലിറ്റർ വരെ പാൽ ഇവിടെ നിന്ന് ലഭിക്കാറുണ്ട്. പശുക്കളെ കൂടാതെ വലിയൊരു പച്ചക്കറിത്തോട്ടവും വിവിധയിനം പൂച്ചെടികളും പഴവർഗങ്ങളും ക്ലിഫ് ഹൗസ് വളപ്പിൽ പരിപാലിച്ചുപോരുന്നുണ്ട്.
പാവൽ, വെണ്ട, തക്കാളി തുടങ്ങിയ നാടൻ പച്ചക്കറികൾക്ക് പുറമെ റമ്പൂട്ടാൻ പോലുള്ള ഫലവൃക്ഷങ്ങളും നൂറിലധികം പൂച്ചെടികളും ഇവിടെയുണ്ട്. ഇവയെല്ലാം നോക്കിനടത്താൻ പ്രത്യേക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. താമസം മാറുന്നതോടെ ഈ കാർഷിക വിഭവങ്ങളുടെയും കന്നുകാലികളുടെയും ചുമതല ആർക്കായിരിക്കും എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്.
ഏകദേശം 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ക്ലിഫ് ഹൗസിൽ ഏഴ് കിടപ്പുമുറികളും ഒരു ഓഫിസ് മുറിയും കോൺഫറൻസ് ഹാളും ഉൾപ്പെടുന്നു. ഏതാണ്ട് 4.2 ഏക്കറോളം വരുന്ന വിശാലമായ ഈ വളപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും സഹായികൾക്കുമായി പ്രത്യേക കെട്ടിടങ്ങളുമുണ്ട്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ക്ലിഫ് ഹൗസിൽ നടത്തിയ വലിയ തോതിലുള്ള അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടികളുടെ ശല്യം രൂക്ഷമാണെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞതും അന്ന് വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച ഒരു കാലഘട്ടമായിരുന്നു അത്.
കണക്കുകൾ പ്രകാരം, പിണറായി സർക്കാർ അധികാരമേറ്റ 2016 മേയ് മുതൽ 2022 നവംബർ പകുതി വരെയുള്ള കാലയളവിൽ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിന്റെ നവീകരണത്തിനായി മാത്രം 31,92,360 രൂപയാണ് ചെലവാക്കിയത്. ഇതിനു പുറമെ, വസതിയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി 25.50 ലക്ഷം രൂപ അനുവദിച്ച നടപടിയും വലിയ ജനരോഷത്തിന് കാരണമായിരുന്നു. സാധാരണക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ ഔദ്യോഗിക വസതിയിലെ ഇത്തരം ആഡംബരങ്ങൾ അനാവശ്യമാണെന്ന നിലപാടിലായിരുന്നു വിമർശകർ.
കേരളീയ വാസ്തുവിദ്യയും കൊളോണിയൽ ശൈലിയും ഒത്തുചേരുന്ന രീതിയിലാണ് ഈ ചരിത്രപ്രസിദ്ധമായ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. തിരുവിതാംകൂർ രാജഭരണകാലത്ത് 1939-ലാണ് ദിവാൻ പേഷ്കാർക്ക് താമസിക്കാനായി ക്ലിഫ് ഹൗസിന്റെ നിർമ്മാണം ആരംഭിച്ചത്. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതോടെ കേരള രാഷ്ട്രീയത്തിലെ സുപ്രധാന തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ മന്ദിരത്തിൽ നിന്നാണ് പിണറായി വിജയൻ പടിയിറങ്ങുന്നത്.




