പണവും സിഗരറ്റും മദ്യവും പ്രലോഭനമായി നൽകി പതിനാലുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ കോടതിയിൽ കുറ്റം സമ്മതിച്ച് ഇരുപത്തിയേഴുകാരനായ യുവാവ് . ഇവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് മറ്റാരും കാണാതിരിക്കാൻ കാവൽ നിന്നത് പെൺകുട്ടിയുടെ പന്ത്രണ്ട് വയസ്സുള്ള സുഹൃത്തായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് പ്രതിയായ ഹാസിം ബിൻ യാസിദിനുള്ള ശിക്ഷ സിഗപ്പൂർ കോടതി ഉടൻ പ്രഖ്യാപിക്കും. ലൈംഗികത്തൊഴിലാളികളെ കണ്ടെത്താനും മോട്ടോർ സൈക്കിൾ സർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി ഇയാൾ ടെലിഗ്രാമും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കോടതി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മോട്ടോർ സൈക്കിൾ സർവീസിനെക്കുറിച്ച് അന്വേഷിക്കാൻ പതിനാലുകാരിയായ പെൺകുട്ടി ടെലിഗ്രാം വഴി ഹാസിമിനെ ബന്ധപ്പെടുന്നത്. ചാറ്റിംഗിലൂടെ ഇരുവരും കൂടുതൽ അടുത്തതോടെ, തനിക്ക് സിഗരറ്റും മദ്യവും വാങ്ങാൻ പണം തരാമോ എന്ന് പെൺകുട്ടി ചോദിച്ചു. തനിക്ക് പതിനെട്ട് വയസ്സ് തികയാത്തതിനാൽ ഇവ വാങ്ങി നൽകാൻ സഹായിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടപ്പോഴാണ്, പകരമായി ലൈംഗികമായി സഹകരിക്കാമോ എന്ന് യുവാവ് ചോദിച്ചത്.
ഓറൽ സെക്‌സിന് തയ്യാറായാൽ സിഗരറ്റും മദ്യവും വാങ്ങാൻ നൂറ് മുതൽ ഇരുനൂറ് ഡോളർ വരെ നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. തുടർന്ന് സെപ്റ്റംബർ പതിനേഴിന് പെൺകുട്ടിയും സുഹൃത്തും ഹാസിമിനെ കാണാൻ എത്തി. പെൺകുട്ടികളെ തന്റെ വാനിന്റെ മുൻ സീറ്റിലിരുത്തിയ ശേഷം ഹാസിം സെക്സിന് നിർബന്ധിച്ചെങ്കിലും അവർ അത് നിരസിച്ചു. എന്നാൽ പണവും സിഗരറ്റും മദ്യവും ലഭിക്കുന്നതിനായി മറ്റ് ലൈംഗിക ആവശ്യങ്ങൾക്ക് പതിനാലുകാരി സമ്മതം മൂളുകയായിരുന്നു. ഈ സമയത്താണ് പന്ത്രണ്ടുകാരിയായ സുഹൃത്ത് ഇവർക്ക് കാവൽ നിന്നത്.
ഇവർ പിരിഞ്ഞുപോകുന്നതിന് മുൻപ് ഹാസിം അവർക്ക് നൂറ് ഡോളറും സിഗരറ്റും മദ്യവും നൽകുകയും സെറംഗൂണിലെ ഒരു മാളിലേക്ക് പോകാൻ സ്വകാര്യ ടാക്സി സൗകര്യം ഏർപ്പാടാക്കുകയും ചെയ്തു. കേസിൽ കേവലം പിഴ ശിക്ഷ മാത്രം പോരെന്നും ഹാസിമിന് കുറഞ്ഞത് അഞ്ച് മാസമെങ്കിലും തടവ് ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. നവംബർ നാലിനാണ് ഇയാൾ അറസ്റ്റിലായത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഇയാൾ ലൈംഗിക കാര്യങ്ങൾക്കായി നിർബന്ധിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
പന്ത്രണ്ട് വയസ്സുള്ള മറ്റൊരു പെൺകുട്ടിയെ സിഗരറ്റും മദ്യവും പണവും നൽകി വശീകരിക്കാൻ ശ്രമിച്ചതാണ് ഇയാൾക്കെതിരെയുള്ള രണ്ടാമത്തെ കുറ്റം. ഇതിനുപുറമേ, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സിഗരറ്റ് നൽകിയ ഇയാളുടെ പ്രവർത്തി പുകവലി വിരുദ്ധ നിയമപ്രകാരം വലിയ കുറ്റമാണെന്നും ശിക്ഷ വിധിക്കുമ്പോൾ കോടതി ഇക്കാര്യം പ്രത്യേകം പരിഗണിക്കുമെന്നും സിംഗപ്പൂർ കോടതി അറിയിച്ചു.




