അമേരിക്കയിലെ വിസ്കോൺസിനിൽ നിന്നുള്ള ആൻഡ്രൂ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 25 വർഷത്തെ നീണ്ട പ്രവൃത്തിപരിചയം ഉണ്ടായിട്ടും, രണ്ടായിരത്തിലധികം കമ്പനികളിൽ ജോലിക്ക് അപേക്ഷിച്ചിട്ടും ഒരിടത്തുനിന്ന് പോലും അദ്ദേഹത്തിന് അനുകൂലമായ മറുപടി ലഭിച്ചില്ല. താൻ ഒരു ജോലിക്ക് അയോഗ്യനാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിലും, തുടർച്ചയായ പരാജയങ്ങൾ തന്നെ തളർത്തുന്നുവെന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
പല കമ്പനികളും അപേക്ഷകരെ തിരഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന എടിഎസ് (Applicant Tracking Systems) സോഫ്റ്റ്‌വെയറുകൾ തനിക്ക് വിനയാകുന്നുണ്ടോ എന്ന് ആൻഡ്രൂ സംശയിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തോളം സ്വന്തമായി ബിസിനസ് നടത്തിയതിനാലാകാം വലിയ കമ്പനികൾ തന്നെ പരിഗണിക്കാത്തതെന്ന് അദ്ദേഹം കരുതുന്നു. ഈ സാഹചര്യം തന്റെ ജീവിതനിലവാരത്തെയും തന്നെ ആശ്രയിച്ചു കഴിയുന്നവരെയും ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ആരോടും പരാതി പറയുന്നതല്ലെന്നും എന്നാൽ താൻ വലിയൊരു പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആൻഡ്രൂവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകൾ അദ്ദേഹത്തിന് നിർദ്ദേശങ്ങളുമായി രംഗത്തെത്തി. ഐടി മേഖലയിൽ കൺസൾട്ടന്റായി മാറാനോ, വീണ്ടും സ്വന്തം ബിസിനസ് തുടങ്ങാനോ പലരും ഉപദേശിച്ചു. കമ്പനികൾ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറുള്ള ചെറുപ്പക്കാരെയാണ് ഇപ്പോൾ തേടുന്നതെന്ന വിമർശനവും ഉയർന്നു. മറ്റു ചിലർ അദ്ദേഹത്തോട് ഇൻഷുറൻസ് അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് പോലുള്ള പുതിയ മേഖലകളിലേക്ക് തിരിയാനും വിദഗ്ധരുടെ സഹായത്തോടെ റെസ്യൂമെ പരിഷ്കരിക്കാനും നിർദ്ദേശിച്ചു.




