ബെംഗളൂരുവിലെ മാദനനായകനഹള്ളി പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തുവരുന്നത് വിചിത്രമായ ഒരു വാർത്ത. കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പ്രതിയായ യുവാവ് ലോക്കർ കീ വിഴുങ്ങി. ഗംഗോണ്ടനഹള്ളിയിൽ നിന്ന് പെൺകുട്ടിയെ കാണാതായ കേസിൽ പോലീസ് പിടികൂടിയ കാർത്തിക് എന്ന രാമു ആണ് ഈ കൃത്യം ചെയ്തത്.
ഏപ്രിൽ 24-നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ പോക്സോ (POCSO) നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതോടെ പരിഭ്രാന്തനായ കാർത്തിക് കയ്യിലുണ്ടായിരുന്ന താക്കോൽ വിഴുങ്ങുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ പോലീസ് ഉദ്യോഗസ്ഥർ ഇയാളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
മൂന്ന് ദിവസത്തോളം പോലീസ് കാവലിൽ ഇയാൾ ചികിത്സയിലായിരുന്നു. താക്കോൽ സ്വാഭാവികമായി പുറത്തുവരുന്നതിനായി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഏകദേശം 10 കിലോയോളം പഴമാണ് ഇയാൾക്ക് ഈ ദിവസങ്ങളിൽ നൽകിയത്. ഒടുവിൽ രാത്രി വൈകി വിസർജ്യത്തിലൂടെ താക്കോൽ പുറത്തെടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




