വനമേഖലയ്ക്ക് അടുത്തുള്ള റോഡിലൂടെ സഞ്ചരിച്ച അധ്യാപികയായ യുവതിയുടെ സ്കൂട്ടറും കാട്ടാനയുമായി കൂട്ടിയിടിച്ചു. അത്ഭുതകരമായ കാര്യം അപകടത്തിന്റെ ആഘാതത്തിൽ ആനയുടെ കൊമ്പുകൾ ഒടിഞ്ഞുപോയി എന്നതാണ് ! അപകട വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. തകർന്ന സ്കൂട്ടറും റോഡിൽ വീണ ആനയുടെ കൊമ്പുകളും കണ്ടവർ അത്ഭുതപ്പെട്ടു. അപകടശേഷം ആന പിന്നീട് കാട്ടിലേക്ക് ഓടിമറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലെ ഖാത്തിമയിലാണ് സംഭവം.
അധ്യാപിക സഞ്ചരിച്ചിരുന്ന ആക്ടിവ സ്കൂട്ടർ റോഡിലിറങ്ങിയ ആനയുമായി നേർക്കുനേർ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആനയുടെ കൊമ്പുകൾ ഒടിഞ്ഞ് റോഡിലേക്ക് വീണു. അപകടത്തിൽ സ്കൂട്ടറിന് നാശനഷ്ടം സംഭവിച്ചു. ഇടിച്ചയുടൻ ആന അല്പം ഉലഞ്ഞുപോയെങ്കിലും, പിന്നീട് അടുത്തുള്ള വനമേഖലയിലേക്ക് ഓടി രക്ഷപെട്ടു.
അപകടത്തെത്തുടർന്ന് ആന ഭയപ്പെടുകയും പരിഭ്രാന്തനാവുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. ഇടിയുടെ ശക്തിയിൽ ആന ഒരു നിമിഷം നിലത്തു വീണുപോയതായും പറയപ്പെടുന്നു. റോഡിൽ ചിതറിക്കിടന്ന കൊമ്പുകൾ അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന സ്ത്രീ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കാടുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ റോഡുകളിലെ സുരക്ഷയെക്കുറിച്ചും മനുഷ്യ-മൃഗ സംഘർഷങ്ങളെക്കുറിച്ചും ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഒരു സ്കൂട്ടർ ഇടിച്ചാൽ ആനയുടെ കൊമ്പ് ഒടിയുമോ എന്ന് ചിലർ സോഷ്യൽ മീഡിയയിൽ സംശയം പ്രകടിപ്പിച്ചപ്പോൾ, മൃഗസംരക്ഷണ മേഖലകളിൽ അമിതവേഗത എത്രത്തോളം അപകടകരമാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാണിച്ചു. എന്തായാലും സ്ത്രീയും ആനയും ജീവനോടെ രക്ഷപെട്ടതിൽ പലരും ആശ്വാസം പ്രകടിപ്പിച്ചു. വനമേഖലകളോട് ചേർന്നുള്ള റോഡുകളിൽ കാട്ടാനകൾ പതിവായി ഇറങ്ങാറുള്ളതിനാൽ, രാത്രികാലങ്ങളിലും വെളിച്ചം കുറവുള്ളപ്പോഴും അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ടത് പ്രധാനമാണെന്ന് ആളുകൾ കുറിച്ചു.
ഉത്തരാഖണ്ഡിലെ വനപാതകളിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർദ്ധിച്ചുവരുന്നതായി വന്യജീവി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആനകളുടെ പരമ്പരാഗത സഞ്ചാരപാതകൾ പലപ്പോഴും ഹൈവേകളുമായും പ്രാദേശിക റോഡുകളുമായും മുറിച്ചുകടക്കാറുണ്ട്. വന്യജീവി മേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ വേഗത കുറയ്ക്കാനും, ഹോൺ അടിക്കാതിരിക്കാനും, ജാഗ്രത പാലിക്കാനും അധികൃതർ വാഹനയാത്രക്കാർക്ക് നിർദ്ദേശം നൽകാറുണ്ട്. വനപ്രദേശങ്ങളിലൂടെയുള്ള യാത്രയിലെ പ്രവചനാതീതമായ അപകടങ്ങളെയും കൂടുതൽ സുരക്ഷിതമായ ഡ്രൈവിംഗ് രീതികളുടെ ആവശ്യകതയെയും ഖാത്തിമ റോഡിലെ ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.




