കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ കൊടുത്ത പരാതിയിൽ യാതൊരു വാസ്തവവുമില്ലെന്ന് പോലീസ് കണ്ടെത്തി. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് റിപ്പോർട്ടിലുള്ളത്. ഈ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര എസിപി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. അതേസമയം അൻസിബയ്ക്ക് എതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്നാണ് പോലീസ് പറയുന്നത്.
അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് തൃക്കാക്കര എസിപിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ഭാഗമായി അൻസിബയെയും ലക്ഷ്മിപ്രിയയെയും പോലീസ് ചോദ്യം ചെയ്തു. കൂടാതെ വനിത എസ്‌ഐ രേഷ്മയുടെയും മൊഴിയെടുത്തു. ഇതിന് ശേഷമാണ് പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയത്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്‌ഐ മികച്ച രീതിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയാണെന്നും അവർ അങ്ങനെ പെരുമാറില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.
അതേസമയം നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന്റെ മൊഴി പോലീസ് വൈകാതെ രേഖപ്പെടുത്തും. മതപരമായ അധിക്ഷേപം, സൈബർ ആക്രമണം, കുടുംബത്തെ അപമാനിക്കൽ തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് അൻസിബ ടിനി ടോമിനെതിരെ പരാതി നൽകിയിരിക്കുന്നത്.




