വിവാഹ വാഗ്ദാനം നൽകി യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി സ്വർണവും പണവും കവര്‍ച്ച ചെയ്യുന്ന മണവാളൻ റിയാസ് പൊലീസ് പിടിയിലായി. മണവാളൻ റിയാസ് മുജീബ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രതി ഒട്ടേറെ യുവതികളെ പീഡനത്തിന് ഇടയാക്കിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടാം തിയതി റജിസ്റ്റർ ചെയ്ത കേസിലാണ് മണവാളൻ അറസ്റ്റിലായത്.
പോത്തുകല്ല് പൊലീസ് സ്ക്വാഡിലെ ഇൻസ്പെക്ടർ സി. സുകുമാരനും സംഘവും നടത്തിയ അന്വേഷണത്തിൽ വിധവകളേയും, നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഢിപ്പിക്കുകയും സ്വർണ്ണവും പണവും കവരുന്നതാണ് പ്രതിയുടെ രീതി. കിട്ടുന്ന പണമുപയോഗിച്ച് മണവാളൻ ചെന്നൈ, വയനാട് എന്നിവിടങ്ങളിലായി ആഢംബര ജീവിതം നയിക്കുകയായിരുന്നു.
വിവാഹം ആലോചിച്ച ശേഷം മൊബൈല്‍ ഫോണിലൂടെ സംസാരിച്ചു കൂടുതല്‍ അടുത്ത് ഇടപഴകും. പിന്നീട് ആഭരണം മാറ്റി പുതിയ ഫാഷന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയാണ് ഇയാളുടെ രീതി.
വയനാട് പനമരത്തുള്ള ഭാര്യയുടെ കൂടെ ഒളിവിൽ താമസിച്ച് വരവെയാണ് പോത്തുകല്ല് സ്ക്വാഡ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലക്ക് പുറമേ പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും പ്രതിക്ക് സമാനമായ രീതിയിലുള്ള കേസ്സുകളുണ്ട്. ജില്ലാ പൊലീസ് മേധാവി R വിശ്വനാഥന്‍റെ നിർദ്ദേശ പ്രകാര നിലമ്പൂർ ഡി വൈ എസ് പി സാജു കെ എബ്രഹാമിന്‍റെ നേതൃത്വത്തിൽ പോത്തുകല്ല് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ് ഐ മനോജ് കെ, എസ് സി പി ഒ മാരായ അബ്ദുൾ നാസർ, ശ്രീകാന്ത് എടക്കര, സാബിർ അലി. സക്കീർ ഹുസൈൻ മാമ്പൊയിൽ, സി പി ഒ മാരായ ഷാഫി മരുത, ഷൈനി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




