തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് താഴെ വീണ് ചികിത്സയിലായിരുന്ന രോഗി മരണപ്പെട്ടു. കൊല്ലം പേരയം പടപ്പക്കര സ്വദേശിയായ വിൽഫ്രഡ് (62) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് കടുത്ത വീഴ്ചയുണ്ടായെന്ന് ആരോപിച്ച് വിൽഫ്രഡിന്റെ മകൻ ലെനിൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മേയ് 25 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ചാം വാർഡിലെ 17-ാം നമ്പർ കിടക്കയിലായിരുന്നു വിൽഫ്രഡ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ മേയ് 30-ന് വൈകുന്നേരം അഞ്ചരയോടെ അദ്ദേഹം കട്ടിലിൽ നിന്ന് തറയിലേക്ക് കമിഴ്ന്നു വീഴുകയായിരുന്നു.
വീഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഡോക്ടർമാർ വന്ന് പരിശോധിക്കുകയും ഉടൻ തന്നെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റുകയും ചെയ്തു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. അതേസമയം, ഈ സംഭവത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. രോഗിക്ക് മാനസികമായ ചില പെരുമാറ്റ വൈകല്യങ്ങൾ പ്രകടമായിരുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം.
ഒരു വർഷം മുൻപും സമാനമായ രീതിയിൽ മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ രോഗിക്ക് കൃത്യമായ പരിചരണം ലഭിക്കാതെ രണ്ട് ദിവസം തറയിൽ കിടന്ന് മരിച്ച സംഭവം ഉണ്ടായിരുന്നു. കണ്ണൂർ കുടിയാന്മല സ്വദേശിയായ കെ.പി. ശ്രീഹരി (49) ആണ് അന്ന് മരണപ്പെട്ടത്. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ ശ്രീഹരിയെ പക്ഷാഘാതം വന്ന് അബോധാവസ്ഥയിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. എന്നാൽ രണ്ട് ദിവസത്തോളം യാതൊരു ചികിത്സയും ലഭിക്കാതെ ഇദ്ദേഹം തറയിൽ തന്നെ കിടക്കുന്ന ദൃശ്യങ്ങൾ അന്ന് പുറത്തുവന്നിരുന്നു. പിന്നീട് ഭാര്യ കണ്ണൂരിൽ നിന്ന് ആശുപത്രിയിൽ എത്തിയ ശേഷമാണ് ഇദ്ദേഹത്തിന് ചികിത്സ നൽകാൻ പോലും അധികൃതർ തയ്യാറായത്. തുടർന്ന് രണ്ടാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു ശ്രീഹരിയുടെ മരണം.




