സിംഗപ്പൂർ: തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച 32-കാരനായ ചൈനീസ് പൗരന് സിംഗപ്പൂർ കോടതി ഏഴ് വർഷവും ഏഴ് മാസവും തടവ് ശിക്ഷ വിധിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പിഎച്ച്.ഡി വിദ്യാർത്ഥിയായിരുന്ന ഗാവോ സിയോങ് എന്നയാൾക്കാണ് കോടതി ഈ കടുത്ത ശിക്ഷ നൽകിയത്. നേരത്തെ 2025 ഡിസംബർ 1-ന് ഹൈക്കോടതി ഇയാൾക്ക് ആറ് വർഷവും ആറ് മാസവും തടവ് വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ച് പുനർവിചാരണ നടത്തിയ ശേഷമാണ് കോടതി ശിക്ഷാ കാലാവധി വീണ്ടും വർദ്ധിപ്പിച്ചത്.
സംഭവം നടക്കുമ്പോൾ സിംഗപ്പൂരിൽ പഠിക്കുകയായിരുന്ന ഗാവോയും ഇരുപത്തിരണ്ടുകാരിയായ യുവതിയും മറ്റ് ചിലർക്കൊപ്പം ഒരേ ഫ്ലാറ്റിലെ വെവ്വേറെ മുറികളിലായിരുന്നു താമസിച്ചിരുന്നത്. 2023 ഒക്ടോബർ ആദ്യവാരം, ഗാവോ യുവതിക്ക് മെസ്സേജ് അയച്ച് മുറിക്ക് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇത് അവഗണിക്കുകയും പൊലീസിനെ വിളിക്കുകയും ചെയ്തതോടെ ഇയാൾ അവിടെനിന്ന് മാറി. എങ്കിലും രാത്രി മുഴുവൻ പുറത്തെ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന് ഇയാൾ യുവതിക്ക് തുടർച്ചയായി സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു.
പിറ്റേന്ന് രാവിലെ യുവതിയുടെ മുറിയിലെത്തിയ പ്രതി തന്നോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇതിന് തയ്യാറാകാതെ പൊലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകി വാതിൽ അടയ്ക്കാൻ ശ്രമിച്ചു. ഇതോടെ ബലം പ്രയോഗിച്ച് മുറിക്കുള്ളിൽ കയറിയ പ്രതി യുവതിയെ നിലത്തേക്ക് തള്ളിയിടുകയും വസ്ത്രങ്ങൾ പൂർണ്ണമായി വലിച്ചുകീറി അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു താമസക്കാരൻ പ്രതിയെ ബലമായി മുറിയിൽ നിന്ന് വലിച്ചിഴച്ച് മാറ്റിയതുകൊണ്ടാണ് യുവതി രക്ഷപ്പെട്ടത്.
തുടർന്ന് മെയ് 12-ന് നടന്ന അപ്പീൽ ഹിയറിംഗിൽ, അഭിഭാഷകനില്ലാതെ ഹാജരായ പ്രതി താൻ കുറ്റം സമ്മതിക്കുന്നുവെന്നും എന്നാൽ തനിക്ക് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്നും കോടതിയിൽ പറഞ്ഞു. തനിക്ക് കാര്യങ്ങൾ വിശദീകരിക്കാൻ കോടതി അവസരം നൽകിയില്ലെന്ന് വാദിച്ച ഇയാൾ, ആക്രമണത്തിന് കാരണം പരാതിക്കാരിയായ യുവതി തന്നെയാണെന്ന് കോടതിയിൽ കുറ്റപ്പെടുത്തി.
യുവതിയെ രക്ഷിച്ച സഹതാമസക്കാരനെപ്പോലും പ്രതി കുറ്റപ്പെടുത്താൻ ശ്രമിച്ചു. തനിക്ക് ഇരയോട് മാപ്പ് ചോദിക്കാൻ പോലും അവസരം തന്നില്ലെന്നായിരുന്നു പ്രതിയുടെ വാദം. സ്വന്തം തെറ്റ് സമ്മതിക്കാതെ കോടതി നടപടികളെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ച പ്രതിയുടെ പെരുമാറ്റം കണക്കിലെടുത്താണ് കോടതി ശിക്ഷാ കാലാവധി വർദ്ധിപ്പിച്ചു നൽകിയത്.




