Crime

ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ്; വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരാള്‍ക്കൊപ്പം ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

ഭര്‍ത്താവ് കാണാനില്ലെന്ന് പരാതിപ്പെട്ട സ്ത്രീയെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ കണ്ടെത്തി. 2023ൽ കോന്നി വെട്ടൂരിൽ നിന്ന് അപ്രത്യക്ഷയായ പുത്തൻവീട്ടിൽ സരസ്വതി അമ്മാളിനെയാണ് (52) മലയാലപ്പുഴ പൊലീസ് ഹൈദരാബാദിൽ കണ്ടെത്തിയത്.

വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്ത് പലരില്‍ നിന്നായി വന്‍തുക തട്ടിയെടുത്ത കേസിലെ പ്രതിയായ പ്രമാടം സ്വദേശി അജയകുമാറിനോടാപ്പം (54) സരസ്വതി അമ്മാൾ ഹൈദരാബാദിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ബിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിച്ചത് .

വെട്ടൂരിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സരസ്വതി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ആരും അവരെ കണ്ടിട്ടില്ല. പലയിടത്തും തിരഞ്ഞിട്ടും ഭാര്യയെ കണ്ടെത്താനാവാതെ വന്നതോടെ ഭർത്താവായ ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതിയുമായെത്തുകയായിരുന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീൻ ജോബ് കൺസൾട്ടൻസി ഉടമയാണ് അജയകുമാർ.

വിദേശത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നൂറനാട് സ്വദേശിയിൽ നിന്ന് 1,30,000 രൂപയും റാന്നി സ്വദേശിയിൽ നിന്നും 1,10,000 രൂപയും കൈവശപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. സരസ്വതി അമ്മാളിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.