ടി20 ലോകകപ്പ് ചരിത്രത്തിൽ നാലാം തവണയും ഫൈനലിലെത്തിയ ഇന്ത്യൻ ടീം തങ്ങളുടെ ചിരവൈരികളായ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ്. മാർച്ച് 8 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. എന്നാൽ ഞായറാഴ്ച മഴ വില്ലനായാൽ എന്ത് സംഭവിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകരുടെ മനസ്സിലുള്ളത്. 2026 ടി20 ലോകകപ്പ് ഫൈനലിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഒരു ‘റിസർവ് ഡേ’ മാറ്റിവെച്ചിട്ടുണ്ട്.
ഒരു ഔദ്യോഗിക ഫലം പ്രഖ്യാപിക്കണമെങ്കിൽ ഞായറാഴ്ച ഇരു ടീമുകളും കുറഞ്ഞത് 10 ഓവർ വീതമെങ്കിലും ബാറ്റ് ചെയ്യേണ്ടതുണ്ട്. ഞായറാഴ്ച കളി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ, കളി എവിടെയാണോ നിർത്തിയത് അവിടെ നിന്ന് റിസർവ് ദിനമായ തിങ്കളാഴ്ച (മാർച്ച് 9) പുനരാരംഭിക്കും.
ഫൈനലുകൾ ഇതിനുമുമ്പ് ഉപേക്ഷിച്ചിട്ടുണ്ടോ?
ഐസിസി ചരിത്രത്തിൽ ഇതുവരെ ഒരേയൊരു ടൂർണമെന്റ് ഫൈനൽ മാത്രമേ ഉപേക്ഷിക്കേണ്ടി വന്നിട്ടുള്ളൂ— 2002-ലെ ചാമ്പ്യൻസ് ട്രോഫി. അന്ന് ശ്രീലങ്കയുമായി കിരീടം പങ്കിടേണ്ടി വന്നത് ഇന്ത്യയ്ക്കായിരുന്നു. രണ്ട് ദിവസങ്ങളിലായി രണ്ട് തവണ ഫൈനൽ കളിച്ചെങ്കിലും മഴ മൂലം രണ്ട് തവണയും മത്സരം ഉപേക്ഷിക്കുകയായിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം നേരത്തെ 2023 ഐപിഎൽ ഫൈനലിനും സമാനമായ രീതിയിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്ന് റിസർവ് ദിനത്തിലാണ് മത്സരം നടന്നതും ചെന്നൈ സൂപ്പർ കിംഗ്‌സ് വിജയികളായതും.
ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ റെക്കോർഡ്
തുടർച്ചയായി രണ്ടാം തവണയും ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാമെന്ന പ്രതീക്ഷയിലാണ് സൂര്യകുമാർ യാദവും സംഘവും. കൂടാതെ, സ്വന്തം നാട്ടിൽ കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യ ലക്ഷ്യമിടുന്നു. എന്നാൽ, 2007 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ ഇതുവരെ പരാജയപ്പെടുത്താൻ ഇന്ത്യക്കായിട്ടില്ല എന്നത് ഒരു വലിയ വെല്ലുവിളിയാണ് (0-3). ഇരു ടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ബ്ലാക്ക് ക്യാപ്‌സിനൊപ്പമായിരുന്നു. എന്നാൽ 2023 ഏകദിന ലോകകപ്പ് സെമിയിലും 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിലും ഇന്ത്യ കീവിസിനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഇതിനുമുമ്പ് ഒരു തവണയാണ് ഏറ്റുമുട്ടിയത് (2023-ൽ). അന്ന് ഇന്ത്യ 168 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു. അന്ന് ശുഭ്മൻ ഗിൽ സെഞ്ചുറി (126*) നേടി തിളങ്ങി.
മത്സരം ഉപേക്ഷിച്ചാൽ ആര് കിരീടം നേടും?
റിസർവ് ദിനത്തിലും കളി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഐസിസി നിയമങ്ങൾ വളരെ വ്യക്തമാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും മഴ മൂലം കളി തടസ്സപ്പെടുകയും ഫലം പ്രഖ്യാപിക്കാൻ കഴിയാതെ വരികയും ചെയ്താൽ ഇന്ത്യയെയും ന്യൂസിലൻഡിനെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.




