Featured Good News

കാഴ്ചപരിമിതിയെ അതിജീവിച്ച് ജസീല ജന്നത്തിന്റെ വിജയം; 397-ാം റാങ്ക് നേടി അഭിമാനമായി

കോഴിക്കോട്: കാഴ്ചയുടെ പരിമിതികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉജ്വല വിജയം കൈവരിച്ച് കോഴിക്കോട് വടകര സ്വദേശിനി പി. ജസീല ജന്നത്ത്. 397-ാം റാങ്ക് നേടിയാണ് ഈ മിടുക്കി തന്റെ സ്വപ്നനേട്ടം സ്വന്തമാക്കിയത്. മൂന്നാം തവണയാണ് പരീക്ഷ എഴുതിയത്. സോഷ്യോളജി ആയിരുന്നു ഐച്ഛിക വിഷയം. സ്ത്രീ കേന്ദ്രീകൃത വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജസീല തന്നെപോലെ അരികുവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ക്രിയാത്മകമായി ഇടപെടാനും എന്ന വലിയ ലക്ഷ്യവുമായാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് നടന്നുകയറുന്നത്.

വിജയത്തിന്റെ വലിയൊരു പങ്ക് സൈലം ഐ.എ.എസിലെ ഒരു വര്‍ഷത്തെ പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ ഗൈഡന്‍സ് പഠനത്തിനാണെന്ന് ജസീല കരുതുന്നു. സിലബസ് പഠിച്ചെടുക്കുന്നതിനായി ഓഡിയോ അധിഷ്ഠിത പഠന രീതികള്‍, വോയിസ്-ടു-ടെക്‌സ്റ്റ് ടൂളുകള്‍, സഹപാഠികളുമായി ചേര്‍ന്നുള്ള ചര്‍ച്ചകള്‍ എന്നിവ പ്രയോജനപ്പെടുത്തിയതായി ജസീല വ്യക്തമാക്കി. ജസീറ മന്‍സിലിലെ പരേതനായ കുഞ്ഞബ്ദുള്ളയുടെയും സൈനബയുടെയും മകളാണ്.

40 ശതമാനത്തിലേറെ കാഴ്ചപരിമിതിയുള്ള വ്യക്തി എന്ന നിലയില്‍ വലിയ വെല്ലുവിളികള്‍ മുന്നിലുണ്ടായിരുന്നിട്ടും അതെല്ലാം മറികടന്ന് മുന്നേറാന്‍ ജസീലയ്ക്ക് സാധിച്ചു. വില്ല്യാപ്പള്ളി സ്‌കൂളില്‍ നിന്നും മികച്ച വിജയത്തോടെയാണു ജസീല പത്താം ക്ലാസും ഹയര്‍ സെക്കന്‍ഡറിയും പൂര്‍ത്തിയാക്കിയത്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടി.